കാസർകോട്: സർക്കാർ ജോലിക്കായി ആയിരങ്ങൾ കാത്തിരിക്കുമ്പോൾ സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകം നടത്തിയ കുടുംബത്തിന് 'സർക്കാർ ജോലി' ഉറപ്പാക്കുന്ന ഇടതു സർക്കാരിന്റെ 'ഇന്ദ്രജാല'ത്തെ കണക്കറ്റ് പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരണം. പൊതു പണമുപയോഗിച്ച് കൊലക്കേസ് പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന ഇടതുസർക്കാരിന്റെ 'കരുതലി'നെയാണ് രൂക്ഷമായി വിമർശിക്കുന്നത്.

450 പാവപ്പെട്ട അപേക്ഷരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇന്റർവ്യൂവിനൊടുവിൽ പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യയ്ക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യയ്ക്ക് മൂന്നാം റാങ്ക് നൽകിയുള്ള സർക്കാരിന്റെ ഉദാരമനസ്‌കതയാണ് വിമർശനവിധേയമാകുന്നത്.

കേരളത്തിൽ നടക്കുന്ന നിയമനങ്ങളുടെ രീതിയാണിത്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചുതന്നെ ആഗ്രഹിക്കുന്നവർക്കു നിയമനം നൽകാൻ കഴിയുന്ന അപൂർവ്വ സിദ്ധി! സർവ്വകലാശാലകളിലെ അദ്ധ്യാപക നിയമനം മുതൽ ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി നിയമനം വരെ എത്ര അനായാസമായി നിർവ്വഹിക്കപ്പെടുന്നു! ഫേസ്‌ബുക്കിൽ ഡോ. ആസാദ് കുറിക്കുന്നു.

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിപ്പട്ടികയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവരുടെ ഭാര്യമാർ ജില്ലാ ആശുപത്രിയിലേക്കു നടന്ന നിയമന ഇന്റർവ്യുവിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി തൊഴിൽ കരസ്ഥമാക്കിയിരിക്കുന്നു. നൂറിലേറെ പേർ പങ്കെടുത്ത അഭിമുഖത്തിലാണ് ഇങ്ങനെ 'അർഹരെ' കണ്ടെത്തിയത്

ജോലി കിട്ടിയ ആർക്കാണ് അർഹതയില്ലാത്തത്? അർഹതയുള്ള എല്ലാവരെയും നിയമിക്കാൻ സാധിക്കുമോ? തെരഞ്ഞെടുക്കുന്നത് യോഗ്യരെയല്ല എന്ന് നിങ്ങൾക്കു തെളിയിക്കാമോ? അതിനാൽ ഇനിയും ഇങ്ങനെ തുടരാനാണ് സാദ്ധ്യത. ആർക്കൊപ്പം നിൽക്കണം, ഏതൊക്കെ മുന്നൊരുക്കം നടത്തണം എന്നൊക്കെ അനുഭവസ്ഥർ പറഞ്ഞു തരും. നേതൃകുല ജാതർക്ക് മുൻഗണന. നേതൃ സേവകർക്ക് രണ്ടാം നിര. ശേഷമുള്ളവർ പുറത്ത്!

എങ്കിലും ആ ഇന്ദ്രജാലം മനസ്സിലാവുന്നില്ല. പ്രതിപ്പട്ടികയിലുള്ള മുറയ്ക്കു മാർക്കു കിട്ടുന്ന മഹാത്ഭുതം. തൊഴിലില്ലാ വേദന അനുഭവിക്കുന്ന അനേകർക്ക് അതു മനസ്സിലായിക്കാണുമോ ആവോ!

ഇത് ചെറുത്. ഇതിലും വലിയ വലിയ പുറം വാതിൽ നിയമനങ്ങൾ മുൻപും കണ്ടതല്ലേ. ഭർത്താക്കന്മാർ ജയിലിൽ പോയാലും ജീവിക്കണ്ടേ. ആദ്യം മുൻ നിര നേതാക്കന്മാരുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും, പിന്നെ അതിനു താഴെയുള്ളവർക്ക്. ഇപ്പോൾ കൊല തൊഴിലുകാരുടെ കുടുംബത്തെയും സുരക്ഷിതർ ആക്കി. സർക്കാർ ഒപ്പം ഉണ്ടെന്നു പണ്ടുമുതലേ ഉള്ള മുദ്രാവാക്യം അവർ നിറവേറ്റുന്നു. അതു തുടരാനുള്ള ാമിറമലേ അല്ലെ വീണ്ടും അവർക്കു നമ്മൾ കൊടുത്തത്. അപ്പോൾ പിന്നെ പരിതപിച്ചിട്ടു ഒരു കാര്യവുമില്ല എന്ന പ്രതികരണവുമായി മറ്റൊരാൾ ഫേസ്‌ബുക്കിൽ വിമർശിക്കുന്നു. ജോലി നൽകാനുള്ള തീരുമാനത്തെ അനുകൂലിച്ചും പ്രതികരണങ്ങളുണ്ട്.