കൊച്ചി: സിപിഎം പ്രതികളെ രക്ഷിക്കാൻ വേണ്ടി സംസ്ഥാന ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചിലവഴിച്ചു സുപ്രീകോടതി അഭിഭാഷകരെ എത്തിച്ചു ഹൈക്കോടതിയിൽ കേസു വാദിച്ചിട്ടും പെരിയ ഇരട്ട കൊലപാതക കേസിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസിൽ സിബിഐ. അന്വേഷണത്തിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കുകയും കേസ് സിബിഐ.ക്ക് കൈമാറുകയും ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബഞ്ച് തള്ളിയത് 2019 സെപ്റ്റംബർ 30-നാണ് സിംഗിൾ ബെഞ്ചിന്റെ വിധിയുണ്ടായത്.

അപ്പീൽ ഹർജിയിൽ ഒൻപതുമാസം മുൻപേ വാദം പൂർത്തിയായതാണ്. മുൻ സോളിസിറ്റർ ജനറൽ ഉൾപ്പെടെയുള്ള അഭിഭാഷകരെയാണ് സർക്കാർ ഹൈക്കോടതിയിൽ വാദിക്കാനായി എത്തിച്ചത്. ഇവർക്കായി ലക്ഷങ്ങൾ ഫീസ് സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ടിയും വന്നിരുന്നു. ഇതിനിടെ കേസിലെ മുഖ്യപ്രതി പീതാംബരനുൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം ജാമ്യഹർജി നൽകിയിരുന്നു. ഹൈക്കോടതി ഇത് പരിഗണിക്കവെ, ഡിവിഷൻ ബെഞ്ചിന്റെ വിധി വൈകുന്നതിനാൽ അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ. അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്‌ലാലിന്റെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ഇരുവരും. രാത്രി 7.40-ഓടെ കല്യോട്ട് കൂരാങ്കര റോഡിൽ അക്രമികൾ ബൈക്ക് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്‌ലാൽ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. സിപിഎം. മുൻ ലോക്കൽ സെക്രട്ടറി അയ്യങ്കാവ് വീട്ടിൽ പീതാംബരനാണ് ഒന്നാംപ്രതി. സിപിഎം. ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരുൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മണികണ്ഠനും ബാലകൃഷ്ണനുമുൾപ്പെടെ മൂന്നുപേർക്ക് ജാമ്യം ലഭിച്ചു. മറ്റുള്ളവർ റിമാൻഡിലാണ്.

കൊലനടന്ന് മൂന്നുമാസം പൂർത്തിയാകുന്നതിന് ഒരുദിവസം മുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഗൂഢാലോചന നടത്തിയതിൽ നേതാക്കൾക്ക് പങ്കുണ്ടെന്നും കാണിച്ച് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം പൂർത്തിയായി ആറുമാസം കഴിഞ്ഞിട്ടും വിധി വന്നില്ലെങ്കിൽ ചീഫ് ജസ്റ്റിസിന് പ്രത്യേക ഹർജി നൽകാമെന്ന് സുപ്രീം കോടതിയുടെ നിർദേശമുണ്ട്. ഇത്തരമൊരു ഹർജി കിട്ടിയാൽ കേസ് മറ്റൊരു ബെഞ്ചിനെ ഏൽപ്പിച്ച് വാദം വീണ്ടും കേൾക്കണമെന്നാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ തിങ്കളാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഹർജി നൽകിയിരുന്നു.

അതേസമയം കേസിൽ വാദം പൂർത്തിയായി 9 മാസമായിട്ടും വിധി പറയാതിരുന്നത് ഇരകളോടുള്ള നീതി നിഷേധമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും വ്യക്തമാക്യിരുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് സി.ടി.രവികുമാറും അടങ്ങിയ ഡിവിഷൻ ബഞ്ച് ആണ് നിർണാകമായ വിധി പുറപ്പെടുവിച്ചത്. വിധി വൈകിയ സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു.