കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പാർട്ടി പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. സിബിഐ ഡിവൈഎസ്‌പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. കാസർകോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫീസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.

പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി ഉത്തരവ്.

2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും (21) ശരത് ലാലിനേയും (24) സിപിഐഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരാണ് പ്രതികൾ ഇവരിൽ മൂന്നുപേർ ഇപ്പോൾ ജാമ്യത്തിലാണ്. സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.

കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019 സെപ്റ്റംബർ 30 കേസ് സിബിഐക്ക് വിട്ടിരുന്നു. തുടർന്ന് 14 പ്രതികളെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും സിബിഐ അന്വേഷണം തടസപ്പെടുകയും ചെയ്തിരുന്നു.

ഇതോടെ കോടതിയെ സമീപിച്ച കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കൾ അന്വേഷണത്തിനുവേണ്ടി കോടതിയെ സമീപിച്ചു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടു. ഇതോടെ സിബിഐ അന്വേഷണം തടയാൻ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിക്കുകയാണെന്ന വാർത്തകൾ രൂക്ഷ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.