കാസർഗോഡ്: പെരിയ ഇരട്ട കൊലക്കേസിൽ രണ്ട് സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്തു. സിപിഎം പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗവുമായ രാഘവൻ വെളുത്തോളി, പാക്കം മുൻ ലോക്കൽ സെക്രട്ടറിയും സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ നേതാവുമായ കുട്ടിക്കരയിലെ കെ.വി. ഭാസ്‌കരൻ എന്നിവരെയാണ് ചോദ്യം ചെയ്തത്.

ഡി.വൈ.എസ്‌പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഘവൻ വെളുത്തോളിയെ നാലര മണിക്കൂറോളം ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചത്. കാസർകോട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. പ്രതികൾക്ക് സംരക്ഷണം നൽകുകയും തെളിവുനശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്‌തെന്നാണ് ഇവർക്കെതിരായ കുറ്റം.

2019 ഫെബ്രുവരി 17ന് രാത്രിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. സംഭവ ദിവസം രാത്രി പാക്കം ചെറൂട്ടയിൽ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്നു. രണ്ടാം പ്രതി സജി ജോർജിന്റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെ നിന്നും വാഹനം കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത സജി ജോർജിനെ പൊലീസ് വാഹനത്തിൽ നിന്ന് ബലമായി ഇറക്കികൊണ്ടുപോയവരിൽ പ്രധാനികളാണ് രാഘവൻ വെളുത്തോളിയും കെ.വി. ഭാസ്‌കരനും.