തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. മുതലപ്പൊഴി ഹാർബറിലെ പുലിമുട്ടിൽ കുരുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യ ബന്ധനത്തിനായി പോയ മത്സ്യത്തൊഴിലാളികളാണ് പാറയിടുക്കുകളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കോസ്റ്റൽ പൊലീസിന്റെയും കോസ്റ്റൽ വാർഡൻന്മാരുടെയും നേതൃത്വത്തിൽ കരയ്ക്കെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചക്കിടെ രണ്ടാമത്തെ അജ്ഞാത മൃതദേഹമാണ് ഇവിടെ നിന്നും കണ്ടെത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും മറ്റൊരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. കഠിനംകുളം, അഞ്ചുതെങ്ങ് പൊലീസിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.