ബാലരാമപുരം: കഴക്കൂട്ടത്ത് വാഹനാപകടത്തിൽ കുടുംബനാഥനും മകനും മരണപ്പെട്ട സംഭവം ബാലരാമപുരം താന്നിവിളക്കാർക്ക് നൊമ്പരമായി മാറി. ഇവിടെ വാടക വീട്ടിൽ നിന്നും മകനും ഭാര്യയുമൊത്തുള്ള യാത്രക്കിടെയാണ് രാജേഷിന്റെ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടത്. ഈ വീട്ടിലെ ഇന്നലത്തെ നൊമ്പരക്കാഴ്‌ച്ച ഒരു വളർത്തുനായ ആയിരുന്നു. തന്റെ യജമാനനായ രജേഷ് ഇനി മടങ്ങി വരില്ലെന്ന് അറിയാതെ കാത്തിരിപ്പിലായിരുന്നും ഈ വളർത്തുനായ.

രാജേഷ് ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്ന സമയത്ത് വീട്ടുകാരെ സുഹൃത്തിന്റെ വീട്ടിലാക്കിയ ശേഷമാണ് രാജേഷ് പോവാറുള്ളത്. രണ്ട് വർഷം മുൻപാണ് തൃശൂരിൽ നിന്നും രാജേഷ് ബാലരാമപുരം താന്നിവിളയിൽ താമസമാക്കിയത്. വാടക വീട്ടിൽ നിന്നും മകനും ഭാര്യയുമൊത്തുള്ള യാത്രക്കിടെയാണ് രാജേഷിന്റെ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടത്.

കെ.എസ്.ആർ.ടി.സി ബസ്സിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ മുപ്പത്തിയാറുകാരനായ രാജേഷും അഞ്ചുവയസുകാരൻ ഋതിക്കും കൊല്ലപ്പെടുകയായിരുന്നു. ചിത്തിര നഗർ ബസ്‌സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. തലസ്ഥാനത്തെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ എക്‌സിക്യൂട്ടിവായി ജോലി ചെയ്യുകയായിരുന്നു രാജേഷ്. ഇവർക്ക് ഒപ്പമുണ്ടായിരുന്നു രാജേഷിന്റെ ഭാര്യ സുജിത ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

വളരെ ശാന്തനായ പ്രകൃതമുള്ള രാജേഷിനെ കുറിച്ച് അയൽവാസികൽക്ക് പറയുവാനുള്ളതും നല്ലത് മാത്രമാണ്. ജോലികഴിഞ്ഞെത്തിയാൽ വീട്ടിനുള്ളിൽ മകനും ഭാര്യയുമൊത്താണ് രാജേഷ് സമയം ചിലവഴിക്കുന്നത്. രാജേഷിനും മകനും ഏറെ പ്രിയപ്പെട്ട വീട്ടിൽ വളർത്തുന്ന നായക്ക് ഭക്ഷണം നൽകി ശേഷമാണ് യാത്ര പോയത്. വീട് പൂട്ടി നായയെ വീടിന്റെ സിറ്റൈട്ടിൽ കെട്ടിയിട്ട ശേഷം ഭക്ഷണം നൽകി വീടിന് പുറത്ത് ലൈറ്റിട്ട ശേഷമാണ് പോയത്. അതിനാൽ തന്നെ രാജേഷ് ഉടൻ മടങ്ങി വരമെന്ന കാത്തിരിപ്പിലാണ് നായയുള്ളത്.

അപകടവിവരം അറിഞ്ഞ് പരിസരവാസികൽ രാജേഷിന്റെ വീട്ടിൽ എത്തിയതോടെ ആശങ്കയോടെ നോക്കി നിൽക്കുകയാണ് നായ. വീട്ടിലെ അംഗത്തെ പോലെയാണ് രാജേഷും കുടുംബവും നായയെ വളർത്തി വരുന്നത്. അയൽവാസികൽ ചിലർ നായക്ക് ഭക്ഷണം നൽകിയെങ്കിലും കഴിക്കാൻ കൂട്ടാക്കിയിട്ടുമില്ല. വീട്ടിനുള്ളിൽ കയറിയ അപരിചിതരെ കാണുമ്പോൾ കുരച്ച് ശബ്ദമുണ്ടാക്കുന്ന നായ ഇപ്പോൾ മൗനം പാലിച്ചാണിരിക്കുന്നത്.