കൊച്ചി: മേൽശാന്തി നിയമനം മലയാള ബ്രാഹ്‌മണർക്ക് മാത്രമായി സംവരണം ചെയ്യുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജ്ജി.ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട പരസ്യം ചുണ്ടിക്കാട്ടിയാണ് ഹർജ്ജി.കോട്ടയം സ്വദേശിയായ സിവി വിഷ്ണു നാരായണനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പരസ്യപ്പെടുത്തിയ പരസ്യത്തിൽ മലയാള ബ്രാഹ്‌മണ വിഭാഗത്തിൽനിന്നുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നു വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്.മലയാളം ബ്രാ്ഹ്‌മണൻ എന്നത് ഒഴികെ, വിജ്ഞാപനത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും വിഷ്ണുനാരായണൻ പറയുന്നു.

മേൽശാന്തി നിയമനം മലയാള ബ്രാഹ്‌മണർക്കു മാത്രമായി സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡിൽ ഇത്തരത്തിൽ ഭരണഘടനാ വിരുദ്ധമായ നടപടി സ്റ്റേ ചെയ്യണം. മേൽശാന്തി നിയമനം ഏതെങ്കിലും സമുദായത്തിനു മാത്രമായി സംവരണം ചെയ്യാനാവില്ലെന്നും ഹർജിയിൽ പറയുന്നു.സമുദായം നോക്കാതെ യോഗ്യരായവരിൽനിന്ന് മേൽശാന്തിയെ നിയമിക്കാൻ നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടിട്ടുണ്ട്.