തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നതിന് പിന്നിൽ അച്ഛന്റെ പക തന്നെ. പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. വീട്ടുടമ ലാലു പൊലീസിൽ കീഴടങ്ങി. സംഭവത്തിൽ സൈമൺ ലാലനെ(51) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ പേട്ട ചായക്കുടി റോഡിലെ പ്രവാസി ലാലുവിന്റെ വീടിന്റെ രണ്ടാംനിലയിലാണ് അനീഷിന് കുത്തേറ്റത്. തുടർന്ന് ലാലു തന്നെ സമീപത്തുള്ള പേട്ട പൊലീസ് സ്റ്റേഷനിലെത്തി കള്ളനാണെന്ന് കരുതുന്ന ഒരാളെ കുത്തിയെന്നും അയാൾ വീട്ടിൽ പരുക്കേറ്റ് കിടക്കുകയാണെന്നും പൊലീസിനെ വിവരം അറിയിച്ചു. പേട്ട പൊലീസ് എത്തി അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ ആളനക്കം കേട്ട് ഉണർന്ന് കള്ളനാണെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്ന ലാലുവുവിന്റെ മൊഴി. ഇത് പൊലീസ് കളവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലാലുവിന്റെ മകളുടെ സുഹൃത്താണ് കൊല്ലപ്പെട്ട അനീഷ് എന്ന് പൊലീസ് പറഞ്ഞു. പേട്ട മേൽപ്പാലത്തിന് സമീപമാണ് ബഥനി കോളജിലെ രണ്ടാംവർഷ ബി.കോ വിദ്യാർത്ഥിയായ അനീഷിന്റെ വീട്. കൊല നടന്ന ലാലുവിന്റെ വീട്ടിൽ നിന്ന് അരകിലോമീറ്ററിൽ താഴെയുള്ളു അനീഷിന്റെ വീട്ടിലേക്ക്.

കള്ളനാണെന്നാണു കരുതിയതെന്നും പ്രതിരോധിക്കുന്നതിനിടെ പ്രാണരക്ഷാർഥം കുത്തിയതാണെന്നുമാണ് പ്രതി സൈമൺ ലാലന്റെ മൊഴി. എന്നാൽ പൊലീസ് ഇതു തള്ളുന്നു. സൈമണിന്റെ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളും അനീഷും സുഹൃത്തുക്കളാണ്. പെൺകുട്ടിയെ കാണാനാകണം അനീഷ് ഈ വീട്ടിൽ എത്തിയതെന്നാണു പൊലീസ് കരുതുന്നത്. പെൺകുട്ടിയും അനീഷും മാതാവും പേട്ട പള്ളിമുക്കിലുള്ള ക്രൈസ്തവ ദേവാലയത്തിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു. ഈ പരിചയമാണ് അടുപ്പമായി മാറുന്നത്. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണു സൈമണും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.

താഴത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്നവർ ഇന്നലെ സ്ഥലത്തില്ലായിരുന്നു. പുലർച്ചെ മകളുടെ മുറിയിൽ സംസാരം കേട്ടു സൈമൺ എത്തി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്നു ബലം പ്രയോഗിച്ചു കതകു തുറന്നപ്പോൾ അനീഷുമായി കയ്യേറ്റമുണ്ടായെന്നും കത്തി കൊണ്ടു കുത്തിയെന്നുമാണു പൊലീസ് പറയുന്നത്. പുലർച്ചെ മകളുടെ മുറിയിലെ ശബ്ദം കേട്ടാണ് തൊട്ടടുത്തുള്ള മുറിയിലെ ലാലൻ ഉണർന്നത്. സംശയം തോന്നിയ ഇയാൾ മകളുടെ മുറിക്കു മുന്നിലെത്തി വാതിലിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വാതിൽ തള്ളിത്തുറന്നു. മുറിയിലുണ്ടായിരുന്ന അനീഷ് കുതറിയോടാൻ ശ്രമിച്ചു.

പിടിവലിക്കിടെ അനീഷും ലാലനും ഹാളിലേക്ക് എത്തി. ലാലന്റെ ഭാര്യയും മകളും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന കത്തി അനീഷിന്റെ നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നു. അനീഷ് രക്തം വാർന്ന് തറയിൽ വീണ് പിടഞ്ഞു. തുടർന്നാണ് ലാലൻ പേട്ട സ്റ്റേഷനിലെത്തി ഒരാളെ കുത്തിയെന്ന് അറിയിച്ചത്. അളറിഞ്ഞു തന്നെയാണ് ലാലൻ കുത്തിയത്. ഈ കുട്ടിയെ വ്യക്തിപരമായി തന്നെ ലാലന് അറിയാമായിരുന്നു.

പെട്ടെന്നുണ്ടായ പ്രകോപനവും വ്യക്തി വൈരാഗ്യവും ആക്രമത്തിന് കാരണമായോ എന്ന സംശയത്തിലാണ് പൊലീസ്. ഹോട്ടൽ ജീവനക്കാരൻ ജോർജാണ് അനീഷിന്റെ പിതാവ്. മാതാവ് ഡോളി. സഹോദരൻ അനൂപ് ജോർജ്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.