ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ മെല്ലെപ്പോകുമ്പോൾ ഇന്ത്യയിലെ പ്രതിരോധ കുത്തിവെപ്പിൽ ലാഭേച്ഛയില്ലാതെ പങ്കാളിയാകാൻ തയ്യാറാണെന്ന് വാക്‌സിൻ നിർമ്മാണാതാക്കളായ ഫൈസർ. അതേസമയം, എത്രവിലയ്ക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

വാക്സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്താവ് അറിയിച്ചു. സർക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയിൽ പങ്കാളിയാകുന്നതെക്കുറിച്ചുമാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഉയർന്ന-ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കായി വ്യത്യസ്ത വിലകളായിരിക്കും നിശ്ചയിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡോസിന് 10 ഡോളർ നിരക്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് വാക്സിൻ നൽകാൻ ഫൈസർ തീരുമാനിച്ചിട്ടുണ്ട്.