ടൊറന്റോ: കാനഡയിലേക്കുള്ള പ്രശസ്തമായ പേരന്റ് ആൻഡ് ഗ്രാന്റ് പേരന്റ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകളുടെ എണ്ണം പതിനായിരമാക്കി. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇമിഗ്രേഷൻ മന്ത3ിയാണ് പുറപ്പെടുവിച്ചത്. നിലവിലുള്ള അയ്യായിരം അപേക്ഷകൾ എന്ന കണക്കിൽ നിന്നാണ് പതിനായിരമാക്കി ഇതുവർധിപ്പിച്ചിരിക്കുന്നത്. ഈ വർഷവും വരും വർഷങ്ങളിലും പതിനായിരത്തോളം അപേക്ഷകൾ മന്ത്രാലയം സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പിജിപി അപേക്ഷകളുടെ എണ്ണം വർധിപ്പിക്കുമെന്നത് തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ലിബറുകളുടെ പ്രധാനവാഗ്ദാനങ്ങളിലൊന്നായിരുന്നു. എത്രത്തോളം കുടിയേറ്റക്കാരെ കാനഡ സ്വീകരിക്കുമെന്നതിന്റെ സൂചനയാണ് പിജിപി അപേക്ഷകളുടെ എണ്ണം വർധിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഏറ്റവും ജനകീയമായ കുടിയേറ്റ സംവിധാനമായ പിജിപി കുറച്ചുകാലമായി നിർത്തിവച്ചിരിക്കുകയായിരുന്നു. പിജിപി സംവിധാനത്തിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇത് താത്ക്കാലികമായി നിർത്തിവച്ചിരുന്നത്.
പിന്നീട് 2014-ലാണ് ഇതു വീണ്ടും തുടങ്ങുന്നത്. ഒരു വ്യക്തിക്ക് മാതാപിതാക്കളെയോ ഗ്രാന്റ് പേരന്റ്‌സിനെയോ സ്‌പോൺസർ ചെയ്യാനുള്ള തുകയുടെ കാര്യത്തിലും മറ്റും ചില മാറ്റങ്ങളും സർക്കാർ വരുത്തിയിരുന്നു. കൂടാതെ ഈ പ്രോഗ്രാമിലേക്ക് സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണം 5000 ആയി നിജപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ അധികാരത്തിലേറിയാൽ പിജിപി അപേക്ഷകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ലിബറലുകൾ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഇതിനകം തന്നെ ഈ സംവിധാനത്തിലുള്ള ആദ്യ പതിനായിരം അപേക്ഷകളിൻ മേലുള്ള നടപടികളും പൂർത്തിയായിക്കഴിഞ്ഞു. ഇപ്പോഴും അപേക്ഷകളിന്മേലുള്ള നടപടികൾ തുടരുകയാണെന്നും കുടിയേറ്റ വകുപ്പിന്റെ വെബ്‌സൈറ്റ് പറയുന്നു. 2011 നവംബർ നാലിന് മുമ്പ് ലഭിച്ച അപേക്ഷകളാണ് പരിഗണനയിലുള്ളത്. കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരലിന് പുതിയ നിയമം വഴിവയ്ക്കുമെന്ന പ്രതീക്ഷ മന്ത്രലായം പങ്ക് വയ്ക്കുന്നു. ഇതിന് പുറമെ സർക്കാരിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനും ഇതുപകരിക്കും. വർഷം തോറും പതിനായിരം അപേക്ഷകൾ തീർപ്പാക്കുകയാണ് ലക്ഷ്യം. അതേസമയം പദ്ധതിയുടെ മറ്റ് ഭാഗങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല. ആദ്യം വരുന്ന അപേക്ഷകളാകും ആദ്യം പരിഗണിക്കുക എന്നും മന്ത്രാലയം വ്യക്തമാക്കുന്നു.