സേനാപതി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഫോൺ മുൻപഞ്ചായത്ത് പ്രസിഡന്റ് ചോർത്തിയതായി പരാതി.ഇടുക്കി ജില്ലയിലെ സേനാപതി ഗ്രാമപഞ്ചായത്തിലാണ് സംഭവം.തന്റെ ഔദ്യോഗിക ഫോൺ മുൻ പ്രസിഡന്റ് ജോസ് തോമസ് കോൾ ഡൈവേർഷനിലൂടെ അദ്ദേഹത്തിന്റെ ഫോണിലേക്ക് കണക്ട് ചെയ്ത് തനിക്ക് വന്നതും താൻ വിളിച്ചതുമായ കോളുകൾ ചോർത്തിയെന്ന പരാതിയുമായി നിലവിലെ പ്രസിഡന്റ് തിലോത്തമ സോമൻ ആണ് രംഗത്ത് വന്നത്.ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവി, സൈബർ സെൽ, ഉടുമ്പൻചോല സിഐ എന്നിവർക്ക് ഇവർ പരാതി നൽകി.

പരാതിക്കാസ്പദമായ സംഭവം ഇങ്ങനെ..പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക ഫോൺ വെള്ളിയാഴ്ച കാണാതായിരുന്നു. എവിടെയെന്ന് അറിയുന്നതിനായി വിളിച്ചപ്പോൾ ഒരു പുരുഷനാണ് കാൾ എടുത്തത്. ഉടൻ കട്ട് ആക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു പഞ്ചായത്ത് അംഗം ഇതേ നമ്പറിലേക്ക് വിളിച്ചപ്പോൾ പഴയ ആൾ തന്നെ കാൾ എടുക്കുകയും താൻ ജോസ് തോമസ് ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.പിറ്റേന്ന് തിരികെക്കിട്ടിയ ഫോൺ പരിശോധിച്ചപ്പോഴാണ് കാൾ ഡൈവേർട്ട് ചെയ്തിരിക്കുന്നതായി മനസ്സിലായതെന്നാണ് തിലോത്തമ സോമന്റെ പരാതി. അധികാരം ഒഴിഞ്ഞപ്പോൾ ഫോൺ കോൾ ഡൈവേർട്ട് ചെയ്തശേഷം ഓഫിസിൽ തിരികെ നൽകിയതാണെന്നാണ് സംശയം.

എന്നാൽ, ആരോപണം മുൻ പ്രസിഡന്റ് ജോസ് തോമസ് നിഷേധിച്ചു. തനിക്ക് ഈ സംഭവത്തെക്കുറിച്ച് അറിവില്ല. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞപ്പോൾ ഔദ്യോഗിക ഫോൺ തിരികെ നൽകിയിരുന്നു. പഴയ രീതിയിലുള്ള കീപാഡ് ഫോണാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സ്മാർട്ട് ഫോൺ ഇല്ല. അധികാരം ഒഴിഞ്ഞശേഷം നിരവധി കോളുകൾ വരുന്നുണ്ടെങ്കിലും അവയെല്ലാം തന്റെ സ്വന്തം നമ്പറിലേക്കാണ് വരുന്നതെന്നും ജോസ് തോമസ് പറഞ്ഞു.