ന്യൂഡൽഹി: സ്ത്രീധന പീഡനങ്ങൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സ്ത്രീധനത്തിന്റെ ഗുണങ്ങളെ പരാമർശിക്കുന്ന പാഠഭാഗത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. 'ഇന്ത്യയിലെ പാഠപുസ്തകങ്ങൾ' എന്ന തലക്കെട്ടോടെ അപർണ എന്ന ട്വിറ്റർ ഉപയോക്താവാണ് പാഠഭാഗത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. നഴ്‌സുമാർക്കുള്ള സോഷ്യോളജി പാഠപുസ്തകത്തിലാണ് വിവാദ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടി.കെ ഇന്ദ്രാണിയാണ് പുസ്തകത്തിന്റെ രചയിതാവ്.ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ സിലബസിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധനം നൽകുന്നതിലൂടെ വീട്ടിലേക്ക് ആവശ്യമായ ഉപകരണങ്ങളും വാഹനവും വാങ്ങാൻ സാധിക്കുമെന്ന് പുസ്തകത്തിൽ പറയുന്നു. പെൺകുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിലൂടെ കുറഞ്ഞ സ്ത്രീധന തുക നൽകിയാൽ മതിയാകുമെന്നതാണ് ഈ സമ്പ്രദായത്തിന്റെ നേട്ടമെന്നും പാഠഭാഗത്തിൽ പരാമർശിക്കുന്നു.

സൗന്ദര്യമില്ലാത്ത സ്ത്രീകൾക്കും ഉയർന്ന സ്ത്രീധനം നൽകുന്നതിലൂടെ വിവാഹം കഴിക്കാനാകുമെന്നത് സവിശേഷതയാമെന്നും കുറിപ്പിൽ പറയുന്നു. പാഠഭാഗത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധവുമയി രംഗത്തെത്തിയത്. പാഠഭാഗം ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

സ്ത്രീധനത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനക്കും രാജ്യത്തിനും നാണക്കേടാണെന്ന് ശിവസേന നേതാവും രാജ്യസഭ എംപിയുമായ പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ കുറിച്ചു. ഇത്തരം പാഠഭാഗങ്ങൾ ഒഴിവാക്കണമെന്നും പ്രിയങ്ക വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടു.