തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ ഘടനയിൽ ധാരണയായി. ഇനി എല്ലാ പാർട്ടികളും മന്ത്രിമാരിൽ തീരുമാനം എടുക്കും. സത്യപ്രതിജ്ഞ 20ന് നടക്കും. സിപിഎംസിപിഐ ചർച്ചയിലാണ് അന്തിമ തീരുമാനമായത്. മന്ത്രിസഭയിൽ 21 അംഗങ്ങൾ വരെ ആകാമെന്നു ധാരണയായി. മറ്റു ഘടക കക്ഷികളുടെ അവകാശ വാദങ്ങൾ കൂടി കണക്കിലെടുത്തേ എണ്ണം സംബന്ധിച്ച് അവസാന തീരുമാനം എടുക്കൂ. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പുനടന്ന പശ്ചിമബംഗാളിൽ പുതിയ സർക്കാർ അധികാരമേറ്റു. തമിഴ്‌നാട്ടിൽ വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ. എന്നാൽ, ഇക്കാര്യത്തിൽ തിരക്കുപിടിക്കേണ്ടെന്ന നിലപാടിലാണ് പിണറായി വിജയൻ. അതുകൊണ്ടാണ് സത്യപ്രതിജ്ഞ 20ലേക്ക മാറ്റുന്നതും.

സിപിഐക്ക് 4 മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും. കേരള കോൺഗ്രസി(എം)നെ പരിഗണിക്കേണ്ട സാഹചര്യത്തിൽ കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുകൊടുത്തേക്കും. ഏകാംഗ കക്ഷികൾക്കു മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്ന സൂചനയാണ് സിപിഎം സിപിഐ ചർച്ച നൽകുന്നത്. ജോസ് കെ മാണിക്ക് ഒരു മന്ത്രിയും ചീഫ് വിപ്പും നൽകും. എൻസിപിക്കും ജെഡിയുവിനും ഓരോ മന്ത്രിമാരാകും ഉണ്ടാവുക. ഏക കക്ഷികൾക്ക് മന്ത്രിമാരില്ലെന്ന സൂചനകളാണ് വരുന്നത്. എന്നാൽ ചിലർക്ക് ഇളവ് നൽകും. സിപിഎം 13 മന്ത്രിമാരേയും സ്പീക്കറേയും നിയമിക്കും.

ഇന്നലെ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവരുടെ ചർച്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. 17ന് എൽഡിഎഫ് യോഗത്തിനു മുൻപായി ഇരുപാർട്ടികളും തമ്മിൽ വീണ്ടും ചർച്ച നടക്കും. 18ന് സിപിഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാരെ നിശ്ചയിക്കും. അന്നു തന്നെ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിയമസഭാകക്ഷി യോഗങ്ങൾ ചേരും. 19ന് പിന്തുണക്കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സന്ദർശിക്കും. സിപിഐ മന്ത്രിമാരെ നിശ്ചയിക്കാനുള്ള യോഗം 17നോ 18നോ ചേരും. രാജ്ഭവനിൽ കർശന കോവിഡ് നിയന്ത്രണങ്ങളോടെ ചടങ്ങു നടത്താമെന്നാണു ധാരണ.

കേരളത്തിൽ ഭരണത്തുടർച്ചയെന്ന ചരിത്രംസൃഷ്ടിച്ച സാഹചര്യത്തിൽ പുതിയ മന്ത്രിസഭാ രൂപവത്കരണം ധൃതിപിടിച്ച് വേണ്ടെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ചർച്ചനടത്തി മാത്രമായിരിക്കും മന്ത്രിമാരുടെ എണ്ണം തീരുമാനിക്കുക. വകുപ്പുവിഭജനത്തിൽ ഇതുവരെയുള്ള കീഴ്‌വഴക്കങ്ങളും മാറും. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമാണ് ഘടകകക്ഷികളുമായുള്ള ചർച്ചകൾ നയിക്കുന്നത്. ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനും ചില ചർച്ചകളിൽ സംബന്ധിക്കുന്നുണ്ട്. സിപിഐ.യുമായുള്ള പ്രാരംഭചർച്ച നടന്നുകഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ മറ്റുകക്ഷികളുമായും ചർച്ചനടത്തും.

കേരള കോൺഗ്രസി(എം)ന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നൽകാനുള്ള സാധ്യതയാണു കൂടുതൽ. എന്നാൽ 2 മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലാണ് അവർ. നിലവിലെ സാഹചര്യത്തിൽ അത് നടക്കാൻ ഇടയില്ല. അങ്ങനെ വന്നാൽ കേരളാ കോൺഗ്രസിൽ നിന്ന് റോഷി അഗസ്റ്റിൻ മന്ത്രിയാകും. ജയരാജ് ചീഫ് വിപ്പും. മന്ത്രിമാരുടെ എണ്ണം 21 ആക്കി ഉയർത്തുകയും ഏകാംഗ കക്ഷികളെ എല്ലാം പുറത്തു നിർത്തുകയും ചെയ്താൽ സിപിഎമ്മിന് 14 മന്ത്രിസ്ഥാനം വരെ ലഭിക്കാം. അതുകൊണ്ട് തന്നെ ഒറ്റ കക്ഷികളിൽ ഒരാളെ മന്ത്രിയാക്കാൻ സാധ്യതയുണ്ട്. വർഷങ്ങളായി ഒരേ കക്ഷികൾ കൈവശംവെക്കുന്ന വകുപ്പുകളുടെ കാര്യത്തിലും മാറ്റംവരുത്താൻ ആലോചിക്കുന്നു. ഇതുസംബന്ധിച്ച അഭിപ്രായമാണ് ഘടകകക്ഷികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രിയും കോടിയേരിയും ആരായുന്നത്. എല്ലാവരുടെയും അഭിപ്രായമറിഞ്ഞശേഷം യുക്തമായ നിലപാട് സ്വീകരിക്കാനാണ് തീരുമാനം.

ജനതാദൾ (എസ്), എൻസിപി എന്നീ പാർട്ടികളുടെ മന്ത്രിമാരാകാൻ കെ.കൃഷ്ണൻ കുട്ടിക്കും എ.കെ.ശശീന്ദ്രനും മുൻഗണന കിട്ടിയേക്കും. കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അതിനിടെ ഏകാംഗ കക്ഷികളായ ഐഎൻഎല്ലും ആർഎസ്‌പി ലെനിനിസ്റ്റും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഇടതുമുന്നണിക്കു കത്തു നൽകി. ഇതു പരിഗണിക്കാൻ ഇടയില്ല. തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാനും മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചയ്ക്കായും ദൾ നേതൃയോഗം 9 നു ചേരും. പാർട്ടി സംസ്ഥാന പ്രസിഡന്റ് കൂടിയായ മാത്യു ടി.തോമസും കെ.കൃഷ്ണൻകുട്ടിയും നിലവിലെ സർക്കാരിൽ ടേം പങ്കിടുകയായിരുന്നു. അതേ ഫോർമുല പ്രകാരം ഇത്തവണത്തെ ആദ്യ ടേം മാത്യു ടി.തോമസിനു നൽകണമെന്ന വാദമുണ്ട്. സംസ്ഥാന നേതൃയോഗത്തിൽ 2 പേരുടെയും പേര് ഉയരാനും ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ അന്തിമ തീരുമാനം എടുക്കാനുമാണു സാധ്യത.

സിപിഎം നേതൃത്വവുമായുള്ള ചർച്ചയ്ക്കു ശേഷം നേതൃയോഗം ചേർന്നു പാർട്ടി നോമിനിയെ നിർദേശിക്കാനാണ് എൻസിപി ഒരുങ്ങുന്നത്. പാർട്ടി പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ എ.കെ. ശശീന്ദ്രന് സ്വാഭാവിക മുൻതൂക്കം ലഭിക്കും. എന്നാൽ, മുന്മന്ത്രിയും സംസ്ഥാന പ്രസിഡന്റും ആയിരുന്ന അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് എംഎൽഎയും മന്ത്രിയാകണമെന്ന ആഗ്രഹത്തിലാണ്.