സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ഫലപ്രദമായ നിയമ നിർമ്മാണം വേണമെന്നെ നിർദ്ദേശം ഉയർന്നിട്ടുണ്ട്; സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഒരു ഫയലും നിലവില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്; ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ ഫയൽ ഉണ്ടെന്നതിന് ഫയൽ ട്രാക്കറിൽ തെളിവും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സ്‌നൂപ്പിങ് ബിൽ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾക്കു മേൽ ഒരു തരത്തിലുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. അത്തരത്തിൽ ഒരു നിർദ്ദേശവും അംഗീകരിക്കുകയുമില്ലെന്ന് സർക്കാർ വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട ഫയൽ നീങ്ങളും ഇല്ലെന്ന് വിശദീകരിക്കുന്നു. എന്നാൽ ഇത് തെറ്റാണെന്ന് സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം രേഖകൾ വ്യക്തമാക്കുന്നു.
സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ഫലപ്രദമായ നിയമ നിർമ്മാണം വേണമെന്നെ നിർദ്ദേശം പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പരിശോധിക്കാൻ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെകട്ടറി, മുൻ അഡിഷണൽ എ.ജി. അഡ്വ: കെ.കെ.രവീന്ദ്രനാഥ് എന്നിവരുൾപ്പെട്ട സമിതിയാണ് നിർദ്ദേശങ്ങൾ പരിശോധിക്കുന്നത്. സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഒരു ഫയലും നിലവില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്-മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം സജീവമാണെന്നതാണ് വസ്തുത.
ഓഗസ്റ്റ് 26നാണ് കമ്മറ്റി രൂപീകരിച്ചത്. ഇതിന് പിന്നാലെ ഫയൽ നീക്കവും സജീവമാണ്. ഇതിൽ നിന്ന് തന്നെ കരടു ബില്ലിന്റെ തയ്യാറക്കലും തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം ഹിന്ദുവാണ് റിപ്പോർട്ട് ചെയ്തത്. പെഗസ്സസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വാർത്ത എത്തിയത്. ഇതാണ് ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകുന്നത്. ഇതോടെ ചീഫ് സെക്രട്ടറി തയ്യാറാക്കുന്ന കരട് ബില്ലിലെ ഫോൺ ചോർത്തൽ നിർദ്ദേശം സർക്കാർ അംഗീകരിക്കില്ലെന്ന് കൂടി വ്യക്തമാകുകയാണ്. ഹിന്ദു വാർത്തയുടെ പശ്ചാത്തലത്തിൽ വിശദ റിപ്പോർട്ട് മറുനാടൻ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി എത്തിയത്.
പെഗസ്സസിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയത് ഇടതുപക്ഷമാണ്. പിന്നീട് കോൺഗ്രസ് ഇത് ഏറ്റെടുത്തു. ഫോൺ ചോർത്തലായിരുന്നു പ്രശ്നം. ക്രിമിനലുകളെ അമർച്ച ചെയ്യാനല്ലാതെ ഫോൺ ചോർത്തിയില്ലെന്ന് കേന്ദ്രം ആവർത്തിച്ചെങ്കിലും ഇടതുപക്ഷം ഇപ്പോഴും പോർമുഖത്തിലാണ്. ഇതിനിടെ പെഗസ്സസിൽ ചർച്ച ചെയ്ത സ്വകാര്യതയെ അവഗണിക്കാനുള്ള നീക്കം കേരളാ പൊലീസിലും നടക്കുന്നുവെന്ന തരത്തിലായിരുന്നു ഹിന്ദു വാർത്ത. ആരുടേയും ഫോൺ ചോർത്താനുള്ള നിയമപരമായ അനുമതി പൊലീസിന് നൽകാനുള്ളതാണ് ഈ നീക്കമെന്ന നിരീക്ഷണങ്ങൾ ശക്തമാണ്.
ഫോൺ ചോർത്തലിന് ഇപ്പോൾ നിരവധി മാനദണ്ഡങ്ങളുണ്ട്. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ കുറ്റകൃത്യം തെളിയിക്കാൻ പോലും ഫോൺ ചോർത്താവൂ എന്നതാണ് നിയമം. ഇതു കാരണം അന്യായമായ ഫോൺ ചോർത്തൽ പൊലീസിന് സാധ്യമല്ല. ഇതിന് മാറ്റമുണ്ടാക്കാനാണ് പുതിയ നിയമം. ആരുടേയും അനുമതിയില്ലാതെ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസിന് ഫോൺ ചോർത്താൻ അനുമതി നൽകുന്ന നിയമം പണിപ്പുരയിലാണെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
പൊലീസിന് അമിതാധികാരം കൊടുക്കുന്ന മുഖ്യമന്ത്രിമാരുടെ ലിസ്റ്റിൽ കരുണാകരന്റെ മുകളിലാണോ താഴെയാണോ പിണറായി വരേണ്ടത് എന്നാണ് കോമ്പറ്റീഷൻ എന്നു തോന്നുന്നു. കഴിഞ്ഞ രണ്ടുവർഷത്തിൽ കേരളത്തിൽ പൊലീസിന്റെ അധികാര പരിധിക്ക് സംഭവിച്ച വികാസം ഭയാനകമാണ് അതിനു പുറമേ ആണിപ്പോൾ പുതിയ സ്നൂപ്പിങ് ബില്ലും . സ്വകാര്യത എന്ന മൗലികാവകാശം ലംഘിച്ച് വ്യക്തികളുടെ പേഴ്സണൽ ഡിവൈസിലോട്ടും കമ്മ്യൂണിക്കേഷനിലോട്ടും കടന്നു കയറാൻ ഒരുപാടായി കേരളപൊലീസ് ശ്രമിക്കുന്നു . ഒരുപാട് ഇത്തരം ശ്രമങ്ങൾ ആപ്പുകളായും മറ്റും നമ്മൾ കണ്ടതാണ് . അതിന്റെ തുടർച്ചയാണ് ഈ ശ്രമം.-ഇതാണ് സോഷ്യൽ മീഡിയയിൽ ഹിന്ദു വാർത്തയോട് ഉയർന്ന വികാരം
കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് എന്ന പേരിൽ ബിൽ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. സംഘടിത കുറ്റകൃത്യങ്ങൾ കണ്ടെത്തി ഇല്ലാതാക്കാൻ ഫോൺ ചോർത്തലിന് പൊലീസിന് ഇതിലൂടെ കഴിയും. ചീഫ് സെക്രട്ടറിയുടെ പരിശോധനയിലാണ് ഈ ബിൽ. എഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ ഫോൺ ചോർത്തലിന് പൊലീസിന് അനുമതി നൽകുന്ന തരത്തിലാണ് ചർച്ചകൾ. ഫോണും സോഷ്യൽ മീഡിയാ ആപ്പുകളിലുമെല്ലാം ഇടപെടൽ സാധ്യമാക്കുന്ന തരത്തിലാണ് ബിൽ തയ്യാറാകുന്നത്.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യം പരിഗണിച്ച് മതിയായ സാഹചര്യമുണ്ടെങ്കിൽ ചോർത്തലിന്ി എഡിജിപിക്ക് തന്നെ അനുമതി നൽകാം. സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന്ി വിരുദ്ധമായ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ഈ സാഹചര്യം കടന്നു വരിക. വ്യക്തികളുടെ ആയുസിനും ജീവനും ഭീഷണിയുണ്ടാകുമെന്ന് തോന്നു തരത്തിലുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കരടു നിയമം വിശദീകരിക്കുന്നുവെന്നും ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു.
പെഗസ്സസ് കേസിലെ ചോർത്തൽ വിവാദം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിന് സമാനമായ സാഹചര്യം കേരളത്തിലെ പുതിയ ബിൽ നീക്കവും ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. പൊലീസിന് അമിത അധികാരം നൽകിയാൽ അവരുടെ താൽപ്പര്യം അനുസരിച്ച് ആരുടേയും സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സ്ഥിതി വിശേഷമുണ്ടാകും. അതുകൊണ്ടു തന്നെ പലരുടേയും സ്വകാര്യതയെ ഈ ബിൽ ഹനിക്കുമെന്നാണ് വിലയിരുത്തൽ. അന്വേഷണ ഉദ്യോഗസ്ഥന് അനുമതിയില്ലാതെ തന്നെ ചോർത്തൽ തുടങ്ങാമെന്ന വ്യവസ്ഥയും ബില്ലിൽ ഉണ്ടെന്ന സൂചനകളും പുറത്തു വരുന്നു.
ഫോൺ നിരീക്ഷണം തുടങ്ങി 48മണിക്കൂറിനുള്ളിൽ എഡിജിപിയുടെ അനുമതി വാങ്ങിയാൽ മതി. ഇങ്ങനെ എഡിജിപി ഈ വിഷയം പരിശോധിക്കുമ്പോൾ ചോർത്തലിൽ കാര്യമില്ലെങ്കിൽ ഉടൻ അവസാനിപ്പിക്കണമെന്നതാണ് വ്യവസ്ഥ. അതായത് 48 മണിക്കൂറിൽ ആരുടേയും അനുമതിയില്ലാതെ നിരീക്ഷണമാകാമെന്നും സൂചനകളെത്തി. ഏതായാലും ഇതൊന്നും സർക്കാർ അംഗീകരിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന സൂചന.
മറുനാടന് മലയാളി ബ്യൂറോ