തിരുവനന്തപുരം: കേന്ദ്ര സർക്കാർ അംഗീകരിച്ച പദ്ധതിയിൽനിന്നുപോലും കേന്ദ്രം പിന്മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐ എം കാട്ടാക്കട ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വെർച്വൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റിൽ ദേശീയ റെയിൽ ആസൂത്രണത്തിൽ ഉൾപ്പെടുത്തിയ പദ്ധതിയാണ് തിരുവനന്തപുരം- കാസർകോട് അർധ അതിവേഗ റെയിൽപ്പാത. ബജറ്റ് പ്രസംഗത്തെപ്പോലും അട്ടിമറിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ.

പദ്ധതിക്ക് കേന്ദ്ര സഹായം നൽകുന്നില്ലെന്ന് മാത്രമല്ല മുഴുവൻ ചെലവും സംസ്ഥാനത്തിനുമേൽ അടിച്ചേൽപ്പിക്കാനുമാണ് ശ്രമിക്കുന്നത്. വായ്പയിലൂടെയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ വായ്പ എടുക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരത്തിൽപ്പോലും കേന്ദ്രം ഇടപെടുകയാണ്.

ഭക്തർക്ക് സുഗമമായി ശബരിമലയിൽ എത്താനുള്ള അങ്കമാലി-ശബരി റെയിൽപ്പാത പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കാമെന്ന് അറിയിച്ചിരുന്നു. എന്നിട്ടും കേന്ദ്ര സർക്കാർ പദ്ധതിയോട് താൽപ്പര്യം കാണിക്കുന്നില്ല. നാടിന്റെ വികസന കുതിപ്പിന് തടയിടാനുള്ള ശ്രമങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.