തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ കുത്തനെ ഉയരുകയാണ്. ഇതിനെ നേരിടാൻ പരിശ്രമങ്ങൾ നടത്തിയെങ്കിലും അതെങ്ങും എങ്ങുമെത്തിയിട്ടില്ല. ഇതിനിടെയും മുഖ്യമന്ത്രി പിണറായിയെ അലട്ടുന്നത് മറ്റു കാര്യങ്ങളാണ്. കോവിഡ് അവലോകന യോഗത്തിൽ തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും മുമ്പ് മാധ്യമങ്ങളിൽ വരുന്നതിലാണ് മുഖ്യമന്ത്രിക്ക് അതൃപ്തി പുകയുന്നത്. യോഗത്തിലെ നിർദ്ദേശങ്ങൾ തീരുമാനമാകുന്നതിന് മുൻപ് ദൃശ്യമാധ്യമങ്ങൾ വഴി ചോരുന്നതിലാണ് മുഖ്യമന്ത്രിക്ക് എതിർപ്പ്. ഈ മാസം ഏഴിന് ചേർന്ന അവലോകന യോഗത്തിൽ ഇക്കാര്യത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി താക്കീത് നൽകി.

യോഗത്തിൽ ഉയരുന്ന നിർദ്ദേശങ്ങൾ തീരുമാനമാകുന്നതിന് മുൻപ് സർക്കാർ തീരുമാനമായി ചാനലുകളിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇത് ആവർത്തിക്കാൻ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. യോഗത്തിന്റേതായി പുറത്തുവന്ന മിനിട്ട്സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ 30 ന് നടന്ന യോഗത്തിൽ കോവിഡ് നിയന്ത്രണങ്ങളുമായി അധികകാലം മുന്നോട്ട് പോകാനാകില്ലെന്നും ഇളവുകളെ കുറിച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. യോഗത്തിന് പിന്നാലെ ഇത് വാർത്തയാവുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് ഏഴിന് നടന്ന യോഗത്തിൽ ഇതിനെതിരെ മുഖ്യമന്ത്രി താക്കീത് നൽകിയത്.

ഇതിന് പുറമേ ബ്രേക്ക്ത്രൂ ഇൻഫെക്ഷനിലൂടെ പത്തംതിട്ടയിൽ ഒരുപാട് രോഗങ്ങൾ ഉണ്ടായിട്ടുണ്ടെന്ന തരത്തിൽ തെറ്റായ റിപ്പോർട്ട് കേന്ദ്ര ടീമിനെ ഉദ്ധരിച്ച് വാർത്തകളിൽ വന്നിട്ടുണ്ടെന്നും ഇത് ജനങ്ങൾ വാക്സിൻ എടുക്കാൻ വിമൂകത കാണിക്കുന്നതിന് കാരണമാവുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ബ്രോക്ക്ത്രൂ ഇൻഫെക്ഷനിലൂടെ പത്തനംതിട്ടയിൽ ഒരു ശതമാനത്തിന് മാത്രമാണ് രോഗം വന്നിട്ടുള്ളതെന്നും ഇത്തരത്തിൽ തെറ്റായ വാർത്തകൾ സമൂഹത്തിന് ദോഷം ചെയ്യുമെന്നും പ്രചാരണങ്ങൾ അപ്പപ്പോൾ തന്നെ ദൂരീകരിക്കാൻ നടപടികൾ ഉണ്ടാവണം എന്നും മുഖ്യമന്ത്രി നിരീക്ഷിച്ചു.

അതേസമം സംസ്ഥാന സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എതിരായ വിമർശനങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലേഖനം എഴുതിയിരുന്നു. ജനവികാരം സർക്കാരിനെതിരാക്കാനും കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങൾ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് പിണറായി ചിന്ത വാരികയിലെഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തി.

കോവിഡ് പ്രതിരോധത്തിൽ കേരളം പിന്തുടർന്ന മാതൃക തെറ്റാണെങ്കിൽ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ഒരാൾ പോലും ഓക്‌സിജൻ കിട്ടാതെ മരിച്ചിട്ടില്ല. കേരളം ഒരു തുള്ളി വാക്‌സിൻ പോലും നഷ്ടപ്പെടുത്തിയിട്ടുമില്ല. തദ്ദേശീയമായി വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്.

അനാവശ്യ വിവാദങ്ങൾക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. 'കേരളത്തിൽ, മറ്റിടങ്ങളെ അപേക്ഷിച്ച് താമസിച്ചാണ് രണ്ടാം തരംഗം ആരംഭിച്ചതെന്നും കേരളത്തിൽ രോഗബാധയേൽക്കാൻ റിസ്‌ക് ഫാക്ടറുകൾ ഉള്ളവർ ധാരാളമായി ഉണ്ടെന്നതും അറിയാത്തവരല്ല വിമർശനങ്ങൾ ഉയർത്തുന്നത്. രാജ്യത്തെ വൻനഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇത്. രോഗം വലിയ രീതിയിൽ വ്യാപിച്ച വിദേശരാജ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന സംസ്ഥാനമാണ് കേരളം.

മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂർണ വാക്‌സിനേഷൻ ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ് എന്നതും, അറിയാവുന്നവർ, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂർവ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിവരുന്ന അകമഴിഞ്ഞ സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.' മുഖ്യമന്ത്രി എഴുതുന്നു.