കണ്ണൂർ: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ സംഭാവനചെയ്ത ബീഡിത്തൊഴിലാളി ജനാർദനന് എൽ.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ജനാർദ്ദനനെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ പിണറായി വിജയനാണ് ക്ഷണിച്ചത്.

പക്ഷേ, അദ്ദേഹം ചടങ്ങിന് പോകുന്നില്ല. 'സ്റ്റേഡിയത്തിലല്ല, ജനങ്ങളുടെ മനസ്സിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ. അതിനാൽ വീട്ടിലിരുന്ന് ആഹ്ലാദിക്കാനാണ് എന്റെ തീരുമാനം. ഭാര്യയില്ലാതെ തനിച്ചുപോകാൻ മനസ്സ് അനുവദിക്കുന്നുമില്ല' -ജനാർദനൻ പറഞ്ഞു. ജനാർദനന്റെ ഭാര്യ പി.സി. രജനി അർബുദം ബാധിച്ച് ജൂൺ 26-നാണ് മരണത്തിന് കീഴടങ്ങിയത്.

ആകെ 500 പേരെ ക്ഷണിച്ച ചടങ്ങിൽ 216-ാമനായാണ് ഇദ്ദേഹത്തിന് ക്ഷണം കിട്ടിയത്. കത്ത് ചൊവ്വാഴ്ച 11-ഓടെ റവന്യൂ ഉദ്യോഗസ്ഥർ വീട്ടിലെത്തിച്ചുകൊടുത്തു. കാർ പാസും ഗേറ്റ് പാസും നൽകി. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താണ് സത്യപ്രതിജ്ഞാ ചടങ്ങിന് പോകുന്നില്ലെന്ന് തീരുമാനിച്ചത്. തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. ഈ സാഹചര്യത്തിൽ യാത്ര ചെയ്യാനില്ല, മനസ് കൊണ്ട് ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെയ്‌ 20 നാണ് രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ 500 പേരെയാണ് പങ്കെടുപ്പിക്കുന്നത്.

140 എംഎ‍ൽഎമാരും ചടങ്ങിൽ പങ്കെടുക്കും. പ്രവേശനം പാസുള്ളവർക്ക് മാത്രം നിജപ്പെടുത്തിയിട്ടുണ്ട്. ന്യായാധിപർ, ചീഫ് സെക്രട്ടറി, സെക്രട്ടറിമാർ, മാധ്യമപ്രവർത്തകർ എന്നിവർ ഉൾപ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി പറഞ്ഞു

വാക്‌സീൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ആളാണ് ജനാർദ്ദനൻ. ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ടുലക്ഷം രൂപയും സംഭാവന ചെയ്ത ജനാർദ്ദനനെ മുഖ്യമന്ത്രിയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. പേരുപോലും പുറത്ത് അറിയിക്കാതെയായിരുന്നു വാക്‌സീൻ ചലഞ്ചിനായി ജനാർദ്ദനൻ പണം നൽകിയത്. അഞ്ച് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു 2,00,850 രൂപ.

വാക്‌സീൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്ത് നൽകാൻ തന്റെ ദുരിതങ്ങളോ പ്രയാസങ്ങളോ ഒന്നും ജനാർദ്ദനന് തടസ്സമായില്ല. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും തളരാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് യാതൊരു മടിയുമില്ലാതെ അദ്ദേഹം സംഭാവന നൽകിയത്. വാക്‌സീൻ സൗജന്യമായി നൽകുമെന്ന് വാക്കുനൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു ജനാർദ്ദനൻ പറഞ്ഞത്.