തിരുവനന്തപുരം: ഉത്തർപ്രദേശിൽ വാർത്തശേഖരിക്കാൻ പോകവെ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചന വിഷയത്തിൽ ഇടപെടുന്ന കാര്യത്തിൽ കൈമലർത്തി മുഖ്യമന്ത്രി പിണറായി. പി. ഉബൈദുല്ല എംഎ‍ൽഎയാണ് ചോദ്യോത്തര വേളയിൽ വിഷയം സഭയുടെ ശ്രദ്ധയിൽപെടുത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണ നിയമനടപടികൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ അനുഭവിക്കുന്ന കാര്യങ്ങളാണ് ഉബൈദുല്ല ചൂണ്ടിക്കാട്ടിയത്.

എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാൻ സർക്കാറിന് വളരെയധികം പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനപടികൾക്ക് ആവശ്യമായ സഹായങ്ങൾ ബന്ധപ്പെട്ടവർ എത്തിച്ച് കൊടുക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് ഇടപെടുന്നതിൽ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോചനത്തിനായി ഇടപെടണമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് നേരത്തെ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്റെ കുടുംബം ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് പടിക്കലിൽ ധർണ നടത്തുന്നുണ്ട്.

ഒക്‌ടോബർ അഞ്ചിന് ഹാഥറസിലേക്ക് പോകവെയാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തേ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറ്റൊരു സംസ്ഥാനത്തെ കേസായതിനാൽ ഇടപെടാനാവില്ലെന്ന മറുപടിയാണ് എ.ഡി.ജി.പിയിൽനിന്ന് ലഭിച്ചത്.