ഒട്ടാവ: കാനഡയിൽ സ്ഥിരതാമസമാക്കുമ്പോൾ കുടിയേറ്റക്കാർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനായി പൈലറ്റ് ലോൺ പ്രോഗ്രാമുമായി കാനഡ സർക്കാർ. ഈയാഴ്ച പ്രഖ്യാപിക്കുന്ന കാനഡ സർക്കാരിന്റെ വാർഷിക ബജറ്റിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നു വർഷം മുമ്പു തന്നെ സർക്കാർ കുടിയേറ്റക്കാരെ സ്ഥിരതാമസമാക്കുന്നതിന് പൈലറ്റ് ലോൺ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ പരിശീലനം ലഭിച്ച വ്യക്തികൾ കനേഡിയൻ സ്റ്റാൻഡേർഡ്‌സ് അനുസരിച്ച് പെർമനന്റ് ആകുന്നതിനു വേണ്ടിയായിരുന്നു ഇത്. ഫോറിൻ ക്രെഡെൻഷ്യൽ റിഗഗ്‌നിഷൻ (എഫ്‌സിആർ) ലോൺസ് പൈലറ്റ് പ്രോഗ്രാം മുഖേന വ്യക്തികളെ അന്താരാഷ്ട്ര തലത്തിൽ പരിശീലിപ്പിച്ച് ക്രെഡൻഷ്യൽ റിഗഗ്‌നിഷൻ പ്രോസസ് വഴി അവരുടെ സ്‌കിൽസിന് യോജിച്ച രീതിയിൽ ജോലി കണ്ടെത്താനുമാകും. അന്താരാഷ്ട്ര തലത്തിൽ പരിശീലനം സിദ്ധിച്ചവർ കാനഡയിലെത്തുന്നത് രാജ്യത്തിന് നേട്ടമാകും.

കാനഡയിലെത്തുന്ന അന്താരാഷ്ട്ര പരിശീലനം ലഭിച്ച സ്‌കിൽഡ് ഇമിഗ്രന്റ്‌സിന് കനേഡിയൻ നിയമം അനുശാസിക്കുന്ന തരത്തിലുള്ള കോഴ്‌സുകൾ പഠിക്കാനും മറ്റും സാമ്പത്തിക ബാധ്യത നേരിടരുതെന്ന് ലക്ഷ്യമിട്ടുകൊണ്ടു തന്നെയാണ് ഇതു നടപ്പാക്കുന്നത്. ഇതിലേക്കുള്ള ചെലവുകൾ കണ്ടെത്തുന്നതിനും അതുവഴി ബാങ്കിൽ മോശം ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാകാതിരിക്കുന്നതിനും വേണ്ടിയാണിത്.

പദ്ധതി നടപ്പാക്കിയ ആദ്യ രണ്ടു വർഷത്തിനുള്ളിൽ തന്നെ 1500 ലോണുകളാണ് പാസാക്കിയത്. ലോൺ തുക മൊത്തം ഒമ്പതു മില്യൺ ഡോളറായിരുന്നു. അടുത്ത അഞ്ചു വർഷത്തിൽ 35 മില്യൺ ഡോളറിന്റെ കൂടി ലോൺ അനുവദിച്ചേക്കും. ഇത്തരത്തിൽ അനുവദിച്ചു കിട്ടുന്ന ലോൺ കുടിയേറ്റക്കാർക്ക് പല വിധ ആവശ്യങ്ങൾക്ക് ഉപകരിച്ചേക്കും. വിദ്യാഭ്യാസ ചെലവുകൾ, ചൈൽഡ് കെയർ ചെലവുകൾ തുടങ്ങിയവയ്ക്ക് ഇവ ഉപയോഗിക്കാമെന്നാണ് വിശദീകരണം. തങ്ങളുടെ സ്‌കില്ലുകൾ മെച്ചപ്പെടുത്തി കനേഡിയൻ സ്റ്റാൻഡേർഡിന് തക്കതാക്കിതീർക്കാൻ ഒരാൾക്ക് തന്റെ വിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താനും ഇതു സഹായകമാകും.

കാനഡയിലെത്തുന്ന കുടിയേറ്റക്കാർ സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ സർവീസിലും പരിഷ്‌ക്കാരങ്ങൾ വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.  ലോകബാങ്കിന്റെ 2012-ലെ കണക്കനുസരിച്ച് കാനഡയിലെത്തുന്ന കുടിയേറ്റക്കാർ ഒരു വർഷം 24 ബില്യൺ ഡോളറിലധികം സ്വരാജ്യത്തേക്ക് അയയ്ക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പണം അയയ്ക്കുന്നതിനുള്ള സർവീസ് ചാർജുകൾ ഓരോ ഏജൻസിയെ ആശ്രയിച്ചിരിക്കുമെങ്കിലും ഒരു പരിധിയിൽ കൂടുതൽ ചാർജുകൾ കുടിയേറ്റക്കാരുടെ പക്കൽ നിന്നും  ഈടാക്കരുതെന്ന് നിർദേശമുണ്ട്.