സംഘപരിവാർ ഫണം വിടർത്തുമ്പോഴൊക്കെ ഉണർന്നെഴുന്നേറ്റിരിക്കും; നിയമസഭയുടെ ലക്ഷദ്വീപ് അനുകൂല പ്രമേയത്തിന് ഐക്യദാർഢ്യവുമായി മുന്മന്ത്രി അബ്ദുറബ്; ബാബരി, പൗരത്വ ഭേദഗതി, കാർഷിക നിയമം, ഒക്കെ മുൻ ഉദാഹരണങ്ങൾ; ഇത് കേരളമാണെന്നും അബ്ദുറബ്

മലപ്പുറം: ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി പ്രമേയം അവതരിപ്പിച്ച നിയമസഭയെ പ്രശംസിച്ചും പിന്തുണ അറിയിച്ചും മുന്മന്ത്രി അബ്ദുറബ്ബ്്.സംഘപരിവാർ ഫണം വിടർത്തുമ്പോഴൊക്കെ അതിനെതിരെ കേരളം ശബ്ദമുയർത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ബാബറിയും കർഷക നിയമവുമൊക്കെ അതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.ബാബരി ധ്വംസനം നമ്മളൊരുമിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, നമ്മളൊരുമിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ നമ്മളൊരുമിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ജനതക്കു വേണ്ടിയും നമ്മളൊരുമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുറബിന്റെ പ്രതികരണം ഇങ്ങനെ

ബാബരി ധ്വംസനം നമ്മളൊരുമിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, നമ്മളൊരുമിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ നമ്മളൊരുമിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ജനതക്കു വേണ്ടിയും നമ്മളൊരുമിച്ചിരിക്കുന്നു.

സംഘപരിവാർ ഫണം വിടർത്തുമ്പോഴൊക്കെ ഉണർന്നെഴുന്നേറ്റിരിക്കും.. ഇത് കേരളമാണ്. പാരമ്പര്യങ്ങളെ ഹൃദയത്തിലേറ്റി, ലക്ഷദ്വീപ് ജനതയെ ചേർത്തു പിടിച്ച.. കേരള നിയമസഭക്ക് ബിഗ് സല്യൂട്ട്.

അതേസമയം ഇടതുപക്ഷ എംപിമാർക്ക് പിന്നാലെ ലക്ഷദ്വീപിലേക്ക് യുഡിഎഫ് എംപിമാരുടെ സംഘത്തിനും യാത്രാനുമതി നിഷേധിച്ച് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ. അഡ്‌മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് യുഡിഎഫ് എംപിമാർ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങിയത്.ഇന്ന് ലക്ഷദ്വീപിലേക്ക് സഞ്ചരിക്കാനാണ് എംപിമാർ അനുമതി തേടിയത്.

സന്ദർശക വിലക്ക് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുടെ സംഘത്തിന് യാത്രാ അനുമതി നിഷേധിച്ചത്. എംപി മാരായ ബെന്നി ബഹ്നാൻ, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, എം.കെ. രാഘവൻ, ഹൈബി ഈഡൻ എന്നിവർക്ക് ലക്ഷദ്വീപ് സന്ദർശിക്കുവാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി തേടിയത്. യാത്രാനുമതിക്കുള്ള നടപടികൾ വേഗം പൂർത്തിയാകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. കളക്ടറോട് ടെലിഫോണിലൂടെയും ആവശ്യപ്പെട്ടിരുന്നു.

യാത്രാ അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിഷേധവുമായി യുഡിഎഫ് സംഘത്തിന്റെ ഏകോപന ചുമതലയുള്ള എംപി എൻ.കെ.പ്രേമചന്ദ്രൻ രംഗത്തെത്തി. തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾക്കു പോലും യാത്രാനുമതി നിഷേധിക്കുന്നത് തീർത്തും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.