മലപ്പുറം : പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്സഭാ തിരഞ്ഞെടുപ്പും വരുന്ന രീതിയിലാവും രാജി. എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാർട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും കെ.പി.എ മജീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അതേസമയം കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ മടങ്ങിയെത്തുന്നത് ലീഗിന്റെയും യുഡിഎഫിന്റെയും അണികൾ പൊതുവെ സ്വാഗതം ചെയ്യുകയാണ്്. കടുത്ത രാഷ്ട്രീയ തന്ത്രഞ്ജനും മുന്നണിക്കകത്തെ പല പ്രശ്നങ്ങളിലും മധ്യസ്ഥന്റെ റോൾ എടുത്തിട്ടുള്ള കുഞ്ഞാലിക്കുട്ടി, നിലവിലെ അവസ്ഥയിൽ സംസ്ഥാനത്തെ യുഡിഎഫിന് മുതൽക്കുട്ടാവും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ കടുത്ത തിരിച്ചിടിയുടെ പശ്ചാത്തലത്തിൽ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള അനുഭവ സമ്പത്തുള്ള നേതാക്കൾ തിരിച്ചെത്തുന്നത് യുഡിഎഫിന് ഗുണം ചെയ്യും.

പക്ഷേ അപ്പോൾ ഒരു കാര്യവുമില്ലാതെ രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടത്തിയെന്ന വിമർശനം ലീഗ് നേരിടേണ്ടിവരും. നേരത്തെ ഒരുകാര്യവുമില്ലാതെയാണ് കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക് മൽസരിച്ചത്. അതിന്റെ പേരിൽ വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നു. ഇപ്പോൾ ഇതാ മലപ്പുറം ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കയാണ്.

1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായാണ് കുഞ്ഞാലിക്കുട്ടി ജനിച്ചത്. കോഴിക്കോട് ഫറൂഖ് കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.ഇക്കാലത്ത് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എംഎസ്എഫിന്റെ യൂനിറ്റ് പ്രസിഡന്റ് പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് എംഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയായി. 27ാം വയസ്സിൽ മലപ്പുറം നഗരസഭാ ചെയർമാനായി.1982 ൽ നിയമസഭ അംഗമായി.മലപ്പുറത്ത് നിന്നാണ് വിജയിച്ചത്.2006-ൽ നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി, കുറ്റിപ്പുറത്തു നിന്നു കെ.ടി ജലീലിനോട് 8781 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഐസ്‌ക്രീ പാർലർ ആരോപണത്തെ തുടർന്നുണ്ടായ ഈ തെരഞ്ഞെടുപ്പ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ വലിയ തിരിച്ചിടിയായിരുന്നു. അടുത്ത തെരഞ്ഞടുപ്പിൽ ഈ പരിക്ക് നീക്കി അദ്ദേഹം ജയിച്ചുകയറി. കഴിഞ്ഞ തവണ വേങ്ങരിയിൽനിന്നാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. അതിനിടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി എംഎൽഎ എ സ്ഥാനം രാജിവെക്കുന്നത്. ഇപ്പോഴിതാ വെറും 16മാസം എംപിയായി കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ്.