മലപ്പുറം:കെപിസിസി പ്രസിഡണ്ട് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങളിൽ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജനജീവിതം പൂർണമായി സ്തംഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി കോളെജ് കാലഘട്ടത്തിലെ വീരകഥകൾ പ്രചരിപ്പിക്കുകയാണെന്നും മരംമുറിക്കേസിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് നീക്കമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

കെ.സുധാകരനും ഇക്കാര്യത്തിൽ പങ്കില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായം വന്നിട്ടുള്ളതാണെന്നും വ്യക്തിപരമായി പറയേണ്ടത് സുധാകരൻ വിശദീകരിക്കട്ടേയെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

'ഒരു പ്രശ്നവുമില്ല എല്ലാ ശുഭം എന്നുപറഞ്ഞ് പഴയകാല സംഭവങ്ങൾ വാർത്താമാധ്യമങ്ങളിൽ ചർച്ച ചെയ്ത് പോവുകയാണെങ്കിൽ ജനങ്ങൾ അതിനെതിരായി സംഘടിക്കും. സംഘടിക്കണം അതാണ് ഞങ്ങൾക്ക് പറയാനുള്ളത്. മരംമുറി വാവാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുകൊണ്ടുപോകാനുള്ള സർക്കാരിന്റെ ശ്രമം തുറന്നുകാണിക്കാതിരിക്കാനാവില്ല. രാജ്യത്ത് ആകെ ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ ആഭ്യന്തര പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നി ചർച്ച ചെയ്യേണ്ടതിന് പകരം അനാവശ്യമായ ചർച്ചകളിലേക്കാണ് സർക്കാർ ശ്രദ്ധ തിരിക്കുന്നത്.

നിസ്സഹായാവസ്ഥയിലുള്ള സാധാരണക്കാരന്റെ സ്ഥിതി, അടഞ്ഞുകിടക്കുന്ന ആരാധാനാലയങ്ങൾ.. ഇതിനിടയ്ക്കാണ് ഇത്തരം ചർച്ചകൾ. ഇത് തുറന്നുകാണിക്കാതിരിക്കാൻ നിർവാഹമില്ല. സർക്കാർ വർത്തമാനം പറയുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. പ്രതിപക്ഷം പ്രതിപക്ഷത്തിന്റെ റോൾ എടുക്കും. പ്രതിപക്ഷത്തിന്റെ റോൾ ഭരണകക്ഷിക്ക് എപ്പോഴും പിന്തുണ നൽകലല്ല, ഭരണകക്ഷി ചെയ്യുന്നത് ശരിയാണോ എന്നുള്ളത് സൂക്ഷപരിശോധന നടത്തുകയാണ് പ്രതിപക്ഷത്തിന്റെ കർത്തവ്യം.' - കുഞ്ഞാലിക്കുട്ടി ആരോപിച്ചു.