ന്യൂഡൽഹി: പ്ലാസ്റ്റിക്ക് ക്യാരിബാഗിന് പുറമെ ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം.പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്യാനുള്ള കരട്(പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യൽ ഭേദഗതി ചട്ടം) പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. കരട് രേഖയിലാണ് നിരോധനം സംബന്ധിച്ചുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കാണ് രാജ്യത്ത് അടുത്തകൊല്ലം നിരോധനം ഏർപ്പെടുത്തുക. ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം. 120 മൈക്രോണിൽ കുറഞ്ഞ കനമുള്ള പോളിത്തീൻ ബാഗുകൾ ഉപയോഗിക്കുന്നത് ഇക്കൊല്ലം സെപ്റ്റംബർ 30 മുതലും വിലക്കും.

വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ ഇവ നിർമ്മിക്കാനോ ഇറക്കുമതി ചെയ്യാനോ വിൽക്കാനോ ഉപയോഗിക്കാനോ പറ്റില്ല. സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കാൻ പറ്റാത്ത എല്ലാത്തരം പ്ലാസ്റ്റിക്കുകളും രാജ്യത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ഇതിന്മേൽ മെയ്‌ 11 വരെ അഭിപ്രായം അറിയിക്കാം. അവയെല്ലാം പരിഗണിച്ചായിരിക്കും അന്തിമവിജ്ഞാപനം. പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2016 മാർച്ച് 18-ന് പ്രാബല്യത്തിൽവന്ന ചട്ടമാണ് ഭേദഗതി ചെയ്യുന്നത്.

2022 ജനുവരി ഒന്നുമുതൽ നിരോധിക്കുന്നവ

* പ്ലാസ്റ്റിക് തണ്ടുള്ള ഇയർ ബഡുകൾ, ബലൂണുകൾ

* പ്ലാസ്റ്റിക് കൊടികൾ

* മിഠായി, ഐസ്‌ക്രീം തണ്ടുകൾ

* അലങ്കാരങ്ങൾക്ക് ഉപയോഗിക്കുന്ന തെർമോകോളുകൾ

2022 ജൂലായ് ഒന്നുമുതൽ നിരോധിക്കുന്നവ

*പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, കട്ലറി സാധനങ്ങൾ പൊതിയാനും പാക്കിങ്ങിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകൾ

*ക്ഷണക്കത്തുകൾ

*സിഗററ്റ് പാക്കറ്റുകൾ

*കനം 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്, പി.വി സി. ബാനറുകൾ