ന്യൂഡൽഹി: പ്രതിദിന കോവിഡ് വ്യാപന നിരക്ക് ഉയർന്നു നിൽക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. ഈ മാസം 16 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് മുഖ്യമന്ത്രിമാർക്കാണ് ക്ഷണം. കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വടക്കുകിഴക്കൻ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും കേരളവും. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് കേരളത്തിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിലാണ്. മഹാരാഷ്ട്രയിലും കോവിഡ് കേസുകളിൽ വർധനവുണ്ടാകുന്നുണ്ട്. ഇതു പരിഗണിച്ച് കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധ സംഘത്തെ അയച്ചിരുന്നു.

കോവിഡ് പ്രതിരോധത്തിൽ വീഴ്ച വന്നാൽ മൂന്നാം തരംഗമെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയിരുന്നു. മാസ്‌ക് ധരിക്കാതെ ആളുകൾ ഹിൽ സ്റ്റേഷനുകളിലേക്ക് യാത്ര നടത്തുന്നതും മാർക്കറ്റിൽ കൂട്ടം കൂടുന്നതും അംഗീകരിക്കാനാകില്ല. ഹിൽ സ്റ്റേഷനുകളിൽ കാണുന്ന ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണ്.

മൂന്നാംതരംഗം എപ്പോഴാണ് രൂക്ഷമാകുക, അതിന് മുമ്പ് യാത്ര പോയി ആസ്വദിച്ച് മടങ്ങിവരാം എന്നു ജനങ്ങൾ ചിന്തിക്കരുത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.പ്രതിരോധത്തിലെ വീഴ്ചകളാണ് വെല്ലുവിളികളായത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മൈക്രോ ലെവലിൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം സംഭവിക്കാതിരിക്കാൻ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.