ഡെറാഡൂൺ: ഭാരതത്തിന്റെ ആരോഗ്യ രംഗത്തിന് മുതൽക്കൂട്ടായി 35 പ്രഷർ സ്വിങ് ആഡ്സോർപ്ഷൻ(പിഎസ്എ) ഓക്സിജൻ പ്ലാന്റുകൾ ഋഷികേശിലെ എയിംസിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയിലെ 35 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ടി പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിൽ നിന്നാണ് ഇതിനായി തുക ചിലവഴിച്ചത്. ഉത്തരാഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി എയിംസിൽ എത്തിയത്.

'സാധാരണ ദിനങ്ങളിൽ ഇന്ത്യയിൽ 900 മെട്രിക് ടൺ ദ്രാവക മെഡിക്കൽ ഓക്സിജനാണ് ഉൽപാദിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ വർദ്ധിച്ചു വരുന്ന ആവശ്യകതയെ തുടർന്ന് ഓക്സിജന്റെ നിർമ്മാണം പത്തിരട്ടിയായി ഉയർത്തി. ഇത് ലോകരാജ്യങ്ങൾക്ക് എത്തിപ്പിടിക്കാൻ സാധിക്കാഞ്ഞ ലക്ഷ്യമായിരുന്നു. എന്നാൽ ഇന്ത്യ അതിൽ വിജയിച്ചു' പ്രധാനമന്ത്രി പറഞ്ഞു.

ഏപ്രിൽ-മെയ് മാസങ്ങളിൽ രാജ്യം കൊറോണ രണ്ടാം തരംഗ വ്യാപനം നേരിട്ടു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ആരോഗ്യ പരിപാലന രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമല്ലാതായി. ജനങ്ങൾ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് കഷ്ടപ്പെട്ടു. ഈ അവസ്ഥ തിരിച്ചറിഞ്ഞ സർക്കാർ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ 1,100 ഓക്സിജൻ പ്ലാന്റുകൾ രാജ്യമെമ്പാടും സ്ഥാപിച്ചു. ഇന്ന് രാജ്യത്തെ എല്ലാ ജില്ലകളിലും ഓക്സിജൻ പ്ലാന്റുകൾ പ്രവർത്തിക്കുന്നു. പ്രധാമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിൽ നിന്നാണ് ഇതിന്റെ നിർമ്മാണത്തിനായി തുക അനുവദിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ഉത്തരാഖണ്ഡ് ഗവർണർ റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽഗുർമീത് സിങ്, മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു