ധാക്ക: ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് തിരക്കിട്ട പരിപാടികൾ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നിന്നും 300 കിലോമീറ്റർ ദൂരെയുള്ള ശക്തിര ജെശോരേശ്വരി ക്ഷേത്രം ദർശനത്തോടെയാണ് രണ്ടാം ദിവസത്തെ പരിപാടികൾക്ക് മോദി തുടക്കമിട്ടത്. ബംഗ്ലാദേശിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിക്ഷേത്രത്തിലാണ് നരേന്ദ്ര മോദി ദർശനം നടത്തിയത്.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന സത്ഖിര ജില്ലയിലെ ഈശ്വരിപുർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽനിന്നും ബംഗ്ലാദേശിൽനിന്നുമുള്ള നിരവധി ഭക്തർ ഈ ക്ഷേത്രത്തിൽ എത്താറുണ്ട്.

ക്ഷേത്രത്തിൽ മോദി ഇരുന്ന് പ്രാർത്ഥിക്കുന്നതിന്റെയും വിഗ്രഹത്തിൽ കിരീടം ചാർത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തെത്തിയിട്ടുണ്ട്. വെള്ളി കൊണ്ട് നിർമ്മിച്ച് സ്വർണം പൂശിയ കിരീടം മൂന്നാഴ്ച കൊണ്ടാണ് പരമ്പരാഗത കൈത്തൊഴിലുകാർ നിർമ്മിച്ചിരിക്കുന്നത്.

ഇന്ന് കാളി മായുടെ മുൻപാകെ പ്രാർത്ഥിക്കാൻ എനിക്ക് അവസരം ലഭിച്ചു. മനുഷ്യവംശത്തെ കോവിഡ് 19-ൽനിന്ന് മോചിപ്പിക്കണേയെന്ന് ഞാൻ പ്രാർത്ഥിച്ചു- ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം മോദി മാധ്യമങ്ങളോടു പ്രതികരിച്ചു.

PM @narendramodi places hand made Mukut on Ma Kali.

Mukut made of silver with gold plating. Hand made over three weeks by a traditional artisan. pic.twitter.com/xNg0pjrmkZ

- Arindam Bagchi (@MEAIndia) March 27, 2021

തുങിപാരയിലെ ഷെയ്ഖ് മുബീബ് റഹ്മാന്റെ മ്യൂസിയം മോദി  സന്ദർശിക്കുന്നുണ്ട്. ഷെയ്ഖ് മുബീബ് റഹ്മാന്റെ മകളും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീന നരേന്ദ്ര മോദിയെ സ്വീകരിക്കും. തുടർന്ന് അദ്ദേഹം ഓറാകാണ്ടിയിലുള്ള മഠുവാ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നുത്.

മഠുവാ വിഭാഗക്കാരുടെ ആരാധ്യ പുരുഷനും ആ വിശ്വാസ ശാഖയുടെ സ്ഥാപകനുമായ ഹരിചന്ദ് താക്കൂറിനോടുള്ള ആദരസൂചകമായിട്ടാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.പശ്ചിമബംഗാളിലെ വോട്ടെടുപ്പിന് ഇടയിലുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം യാദൃച്ഛികമല്ല എന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപം.

ബംഗ്ലാദേശ് സ്വാതന്ത്യത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിലും ബംഗ്ലാബന്ധു എന്ന അറിയപ്പെടുന്ന ഷെയ്ഖ് മുബീബ് റഹ്മാന്റെ നൂറാം ജന്മദിനാഘോഷത്തിലും പങ്കെടുക്കാനാണ് അദ്ദേഹം ബംഗ്ലാദേശിൽ എത്തിയത്.

വൈകുന്നേരത്തോടെ ധാക്കയിൽ മടങ്ങിയെത്തുന്ന നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി ഓദ്യോഗിക കൂടിക്കാഴ്‌ച്ച നടത്തും. കൂടിക്കാഴ്ചയിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.