റോം: തിനാറാം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച ആരംഭിച്ചു. അപ്പോസ്തലിക് പാലസിൽ വച്ചാണ് മോദി പോപ്പിനെ കാണുന്നത്. അര മണിക്കൂറാണ് കൂടിക്കാഴ്ച. ഇന്ത്യ സന്ദർശിക്കാൻ പോപ്പിനെ പ്രധാനമന്ത്രി ക്ഷണിച്ചേക്കുമെന്നാണ് കരുതുന്നത്.

പ്രതിനിധിസംഘത്തെ ഒഴിവാക്കി ഇരുവരും തനിച്ചാണു കൂടിക്കാഴ്ച നടത്തുന്നത്. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ.കെ. ഗുജ്‌റാൾ, എ.ബി. വാജ്‌പേയി എന്നിവരാണ് മുമ്പ് മാർപ്പാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ. 1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്.

കോവിഡ് 19 അടക്കം ആഗോള വിഷയങ്ങൾ മാർ പാപ്പയുമായി പ്രധാനമന്ത്രി ചർച്ച ചെയ്യും. മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നടത്തുന്നത്. ചർച്ചയ്ക്ക് വത്തിക്കാൻ പ്രത്യേകിച്ച് അജണ്ടകളൊന്നും നിശ്ചയിച്ചിട്ടില്ല. മാർപാപ്പയുമായുള്ള ചർച്ചകളിൽ അജണ്ട നിശ്ചയിക്കുന്ന പതിവില്ലെന്നാണ് കരുതുന്നത്. ലോകത്തിന് പൊതുവെ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചചെയ്യപ്പെടുമെന്നാണ് കരുതുന്നത്.

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച തുടങ്ങി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ട്. മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും.

കൂടിക്കാഴ്‌ച്ചയിൽ മോദി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ കത്തോലിക്കാ സഭയും ഈ പ്രതീക്ഷയിലാണ്. മോദിയുടെ വരവ് ദീപാവലി ആഘോഷമാക്കിയ ഇന്ത്യൻ സമൂഹം മൂവർണക്കൊടി വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തംചെയ്തും സ്വാഗതമോതി. പിയാസയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യൻ സമൂഹത്തെ കണ്ടത്.

പിന്നീട്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായി മോദി സംയുക്ത ചർച്ച നടത്തി ഔദ്യോഗിക പരിപാടികൾക്കു തുടക്കം കുറിച്ചു. ഇന്ത്യ യൂറോപ്യൻ യൂണിയൻ ഉഭയകക്ഷിബന്ധം, വ്യാപാരം, കോവിഡ് അനന്തര സാമ്പത്തിക പുനരുജ്ജീവനം, അഫ്ഗാൻ പ്രശ്‌നം, പരിസ്ഥിതി പ്രശ്‌നങ്ങൾ തുടങ്ങിയവ നേതാക്കൾ ചർച്ച ചെയ്തു. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉൾപ്പെടെ ഒട്ടേറെ ലോകനേതാക്കളുമായി മോദി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഗ്ലാസ്‌ഗോയിൽ നവംബർ 1, 2 തീയതികളിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി 26) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് യാത്ര തിരിക്കും. നവംബർ ഒന്നിന് ഉച്ചകോടിക്കിടെ മോദി ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.