ന്യൂഡൽഹി: രാജ്യത്തെ വാഹന ലോകത്ത് വമ്പൻ വിപ്ലവത്തിന് വഴിയൊരുക്കുന്ന പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയത്തിന് തുടക്കമായി.രാജ്യത്തെ വാഹനം പൊളിക്കൽ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയെ വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തുകൊണ്ടാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യവാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും റജിസ്‌ട്രേഷൻ കാലാവധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പുതിയ വാഹനം വാങ്ങുമ്പോൾ റജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകും.റജിസ്‌ട്രേഷന് ഏകജാലക സംവിധാനം വരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പുതിയ നിയമം വരുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം പഴയ വാഹനങ്ങൾ എന്തുചെയ്യുമെന്നതാണ്.ഇതിന് പരിഹാരമായി വാഹനങ്ങൾ പൊളിക്കുന്നതിനായി 70പുതിയ കേന്ദ്രങ്ങൾ തുടങ്ങും. ഓട്ടമേറ്റഡ് ടെസ്റ്റിങ് നിർബന്ധമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഴയ വാഹനങ്ങൾ പൊളിക്കുന്നത്, പരിസ്ഥിതി സൗഹൃദമല്ലാത്തതും മലിനീകരണത്തിനു കാരണവുമാകുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതിലേക്കുള്ള നിർണായക ചുവടുവയ്പാണ് പൊളിക്കൽ നയം. ഇതു രാജ്യത്തെ ഓട്ടമൊബീൽ മേഖലയ്ക്കു പുതിയ സ്വത്വം നൽകും. അയോഗ്യമായ വാഹനങ്ങൾ റോഡുകളിൽനിന്നു നീക്കം ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കും. എല്ലാ മേഖലകളിലും ഏറെ മാറ്റം കൊണ്ടുവരികയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.10000 കോടി രൂപയുടെ അധിക നേട്ടം ഈ പദ്ധതി ഉണ്ടാക്കുമെന്നും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ മേഖലയിലും മാറ്റങ്ങൾ വരികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്തെ പഴയ വാഹനങ്ങൽ പൊളിക്കുന്നതിനുള്ള പുതിയ പൊളിക്കൽ നയം പരിസ്ഥിതിക്കുള്ള ആഘാതം തടയാനും സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും വേണ്ടിയാണെന്ന് കേന്ദ്ര ഉപരിതല റോഡ് ഗതാഗതവകുപ്പ് നിതിൻ ഗഡ്ക്കരി. പുതിയ നയം നടപ്പാക്കുമ്പോൾ 3.7 കോടി ആളുകൾക്ക് തൊഴിൽ ലഭിക്കും എന്നും ജിഎസ്ടി വരുമാനത്തിൽ 40000 കോടി രൂപയുടെ നേട്ടമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഇ വാഹനങ്ങളിലേക്ക് കൂടി രാജ്യം മാറുകയാണെന്നും നിതിൻ ഖഡ്ക്കരി വ്യക്തമാക്കി.

അതേസമയം, ഇത് എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. സൂചനകൾ അനുസരിച്ച് 15 വർഷത്തിലധികം കാലപഴക്കമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങളായിരിക്കും ആദ്യം പൊളിക്കുകയെന്നായിരുന്നു റിപ്പോർട്ട്. 2022 ഏപ്രിൽ മാസത്തോടെ ഇത് നടപ്പാക്കി തുടങ്ങുമെന്നും സൂചനകൾ ഉണ്ടായിരുന്നു.

ഇതിനുശേഷം 2023 മുതൽ വാണിജ്യ വാഹനങ്ങൾക്കും 2024 മുതൽ സ്വകാര്യ വാഹനങ്ങൾക്കും പൊളിക്കൽ നയം ബാധകമാക്കുമെന്നായിരുന്നു വിവരം. 15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുമാണ് പൊളിക്കൻ നയത്തിൽ പരിധിയിൽ വരുന്നതെന്നാണ് പ്രഥമിക വിലയിരുത്തലുകൾ.

പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകി, പുതിയ വാഹനം വാങ്ങുന്ന ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. വാഹനങ്ങളുടെ സ്‌ക്രാപ്പ് മൂല്യം ഷോറൂം വിലയുടെ ആറ് ശതമാനം വരെയായിരിക്കുമെന്നാണ് വിവരം. ഇതിനൊപ്പം വാണിജ്യ വാഹനങ്ങൾക്ക് 25 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 15 ശതമാനവും റോഡ് നികുതി ഇളവും ഒരുക്കിയേക്കും.

 ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ കേന്ദ്ര ഗതാഗത മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും ചടങ്ങിൽ സംസാരിച്ചു.