ന്യൂഡൽഹി: വ്യവസായ മേഖലയിലുണ്ടായ മുന്നേറ്റത്തിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ടു കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ലോകത്തിനൊപ്പം നീങ്ങാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു കാലത്ത് വിദേശനിക്ഷേപത്തെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ എല്ലാത്തരം വിദേശനിക്ഷേപങ്ങളേയും സ്വാഗതം ചെയ്യുകയാണ്. വിദേശനിക്ഷേപത്തിൽ ചരിത്ര നേട്ടമാണ് രാജ്യം ഇപ്പോഴുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിദേശനാണ്യശേഖരവും റെക്കോർഡ് ഉയരത്തിലാണുള്ളത്. പുതിയ ലോകത്തിനൊപ്പം വളരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം വ്യവസായ സൗഹൃദമായി തുടരുകയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ)വാർഷിക സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'രാജ്യത്തെ എല്ലാ വ്യവസായങ്ങളും സ്ഥാപനങ്ങളും ഇന്ത്യയുടെ വളർച്ചയുടെ ഭാഗമാണ്. എല്ലാവരുടേയും സഹകരണത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ടു കുതിക്കുകയാണ്. വ്യവസായ സൗഹൃദമായി തുടരുന്നതിലും നമ്മുടെ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്.'

'രാജ്യത്തെ സാഹചര്യങ്ങൾ വളരെ പെട്ടന്നാണ് മാറുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളിലാണ് ഇന്ന് പൗരന്മാരുടെ താൽപര്യം. എന്നാൽ അതൊരു ഇന്ത്യൻ കമ്പനി തന്നെയാവണമെന്നില്ല. പക്ഷെ എല്ലാ ഇന്ത്യക്കാർക്കും ആവശ്യം ഇന്ത്യയിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ലഭിക്കുകയെന്നാണ്. രാജ്യം അതിന് വേണ്ടതെന്താണെന്ന് തീരുമാനിച്ചുകഴിഞ്ഞു. വ്യവസായങ്ങൾ അതിന്റെ നയങ്ങളും തന്ത്രങ്ങളും ഇതിനനുസൃതമായി ഉണ്ടാക്കണം. ആത്മനിർഭർ ഭാരത് അഭിയാനിൽ മുന്നോട്ടുപോകാൻ ഇത് നിങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്ന വ്യാവസായ പ്രതിനിധികളോടായി പറഞ്ഞു.

കാർഷിക മേഖല ഒരു കാലത്ത് ഉപജീവന മാർഗ്ഗമായി മാത്രം കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ കാർഷിക മേഖലയിലെ ചരിത്രപരമായ പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യൻ കർഷകരെ ആഭ്യന്തര, ആഗോള വിപണികളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.