ന്യൂയോർക്ക്: അഫ്ഗാനെ ഭീകരവാദത്തിന്റെ മണ്ണാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചില രാജ്യങ്ങൾ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നുവെന്നും പാക്കിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് നരേന്ദ്ര മോദി പറഞ്ഞു.

ലോകമെങ്ങും മൗലികവാദവും തീവ്രവാദ ചിന്തയും വർധിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവർക്കു തന്നെ അതു വിനയാകും. അഫ്ഗാനിസ്ഥാനെ സ്വാർഥലാഭത്തിനു വേണ്ടി ഉപയോഗിക്കരുത്. അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ ലോകരാജ്യങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തിൽ ഭീകരത വളർത്താൻ ശ്രമിക്കുന്ന പാക്കിസ്ഥാന് പരോക്ഷമായി മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം. ന്യൂയോർക്കിൽ നടക്കുന്ന 76 ാമത് പൊതു സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

സമുദ്രമേഖലകൾ കൈവശപ്പെടുത്താനുള്ള നീക്കം തടയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുടെ വേഗത വർധിപ്പിക്കും. ഇന്ത്യ പരിഷ്‌കാരങ്ങൾ നടപ്പാക്കുമ്പോൾ ലോകത്തിന്റെ മുഖച്ഛായതന്നെ മാറും. വികസനമെന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം. ജനാധിപത്യം സഫലവും സാർഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷം ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിലേക്കു കടന്നു.

ഞങ്ങളുടെ നാനാത്വമാണു ശക്തമായ ജനാധിപത്യ രാജ്യത്തിന്റെ സ്വത്വം. കഴിഞ്ഞ ഒന്നര വർഷക്കാലമായ ലോകം 100 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഹാമാരിയെ നേരിടുകയാണ്. ഇന്ത്യയിൽ വാക്‌സീൻ നിർമ്മിക്കുന്നതിനായി എല്ലാ വാക്‌സീൻ കമ്പനികളെയും ക്ഷണിക്കുകയാണ്. ലോകത്തെ ആദ്യ ഡിഎൻഎ വാക്‌സീൻ ഇന്ത്യ വികസിപ്പിച്ച കാര്യം യുഎന്നിനെ അറിയിക്കുകയാണ്.

12 വയസ്സിനു മുകളിലുള്ള ആർക്കും ഈ വാക്‌സീൻ നൽകാം. ഇന്ത്യൻ ശാസ്ത്രജ്ഞർ നാസൽ വാക്‌സീനും വികസിപ്പിക്കുന്നുണ്ട്. കോവിഡിനെതിരെ പോരാടി ജീവൻ വെടിഞ്ഞവർക്കെല്ലാം ആദരം അർപ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡിൽ മരണമടഞ്ഞവർക്ക് ആദരമർപ്പിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. കോവിഡ് വാക്‌സിനേഷനിൽ ഇന്ത്യയുടെ നേട്ടവും മോദി ചൂണ്ടിക്കാണിച്ചു. ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് വാക്‌സിൻ ഉത്പാദനത്തിനായി മോദി ക്ഷണിക്കുകയും ചെയ്തു.