ന്യൂഡൽഹി: അഫ്ഗാനിസ്താന്റെ മണ്ണ് മൗലികവാദത്തിനും ഭീകരവാദത്തിനും ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിൽ ഉചിതമായ മാറ്റങ്ങളുണ്ടാകാൻ ലോകരാജ്യങ്ങളുടെ യോജിച്ചുള്ള പ്രതികരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാൻ വിഷയത്തിന്മേലുള്ള അസാധാരണ ജി-20 ഉച്ചകോടിയിൽ വിർച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്ഗാൻ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനും ഭീകരവാദത്തിനും മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനുമെതിരായ മേഖലയിലെ സംയുക്ത പോരാട്ടം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ സുപ്രധാന പങ്കിനും പ്രധാനമന്ത്രി പിന്തുണ അറിയിച്ചു.



നിലവിൽ ജി 20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇറ്റലിയാണ് യോഗം വിളിച്ചത്. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ, അവിടത്തെ സ്ഥിതിഗതികൾ, ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.

അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയോട് വലിയ സൗഹൃദമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അഫ്ഗാനിലെ യുവജങ്ങളുടെയും സ്ത്രീകളുടെയും സാമൂഹിക-സാമ്പത്തിക വികസനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. 500 ഓളം വികസന പദ്ധതികൾ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാന് അടിയന്തിരമായി മാനുഷിക സഹായം തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഫ്ഗാനിസ്താനെ കുറിച്ചുള്ള ജി-20 ഉച്ചകോടിയിൽ പങ്കെടുത്തു. അഫ്ഗാന്റെ മണ്ണ് മൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമാകുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു- മോദി ട്വീറ്റ് ചെയ്തു.

 

അഫ്ഗാൻ പൗരന്മാർക്ക് അടിയന്തരവും തടസ്സങ്ങളില്ലാത്തതുമായ മനുഷ്യത്വപരമായ സഹായം നൽകേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ആ രാജ്യത്ത് എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി അടിവരയിട്ടു. അഫ്ഗാനിസ്താനിലെ സ്ഥിതി മെച്ചപ്പെടുത്താൻ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതിയുടെ 2593-ാം പ്രമേയം അടിസ്ഥാനമാക്കിയ യോജിച്ചുള്ള അന്താരാഷ്ട്ര പ്രതികരണം വേണമെന്നും മോദി പറഞ്ഞു.

അഫ്ഗാൻ പ്രദേശം പ്രാദേശികമായോ ആഗോളമായോ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മേഖലയിലെ തീവ്രവാദത്തിനും ഭീകരവാദത്തിനും മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനുമെതിരായ നമ്മുടെ സംയുക്ത പോരാട്ടം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.

കഴിഞ്ഞ 20 വർഷത്തെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും തീവ്രമായ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും വേണ്ടി, അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

അഫ്ഗാനിസ്ഥാന്റെ അവസ്ഥയിൽ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ബുദ്ധിമുട്ടില്ലാത്ത ഒരു ഏകീകൃത അന്താരാഷ്ട്ര പ്രതികരണം ഉണ്ടാക്കാൻ പ്രധാനമന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ അധ്യക്ഷതയിൽ യു.എൻ. സുരക്ഷാസമിതി ഓഗസ്റ്റ് 30-ന് പാസാക്കിയ പ്രമേയം അഫ്ഗാനിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പരാമർശിച്ചിരുന്നു. കൂടാതെ അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കരുതെന്നും പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയമായ ഒത്തുതീർപ്പിലെത്തിച്ചേരണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.