ടോക്യോ: ഒളിംപിക്സ് പുരുഷ ഹോക്കി സെമി ഫൈനലിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ബെൽജിയത്തോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിന് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. നമ്മുടെ ഹോക്കി ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നതായും' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ലോക ചാമ്പ്യന്മാരായ ബെൽജിയം ഇന്ത്യയെ തോൽപിച്ചത്. ബെൽജിയത്തിനായി ഹെൻഡ്രിക്സ് ഹാട്രിക് നേടി. മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ തന്നെ മൂന്ന് ഗോളുകൾ പിറന്നു. രണ്ടാം മിനുറ്റിൽ ഫാനി ലുയ്പെർട്ട് ബെൽജിയത്തെ മുന്നിലെത്തിച്ചു. ഇന്ത്യ ശക്തമായി തിരിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്. ഏഴാം മിനുറ്റിൽ ഹർമൻപ്രീതിലൂടെയും എട്ടാം മിനുറ്റിൽ മന്ദീപിലൂടേയും ഇന്ത്യ ലീഡ് പിടിച്ചു. ടോക്കിയോയിൽ ഹർമൻപ്രീതിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ പെനാൽറ്റി കോർണറിൽ നിന്ന് ഹെൻഡ്രിക്സ് ബെൽജിയത്തെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോർ-2-2.

അവസാന ക്വാർട്ടറിൽ മൂന്ന് ഗോളുകളുമായി ബെൽജിയം ഇന്ത്യയെ അനായാസം കീഴടക്കി. ഇരട്ട ഗോളുമായി ഹെൻഡ്രിക്സ് ബെൽജിയത്തെ 4-2ന് മുന്നിലെത്തിച്ചു. ഹെൻഡ്രിക്സ് ഹാട്രിക് പൂർത്തിയാക്കുകയും ചെയ്തു. ഇതോടെ ടൂർണമെന്റിൽ താരത്തിന് 14 ഗോളുകളായി. ഒടുവിൽ ഡൊമിനിക്വേയും ലക്ഷ്യം കണ്ടതോടെ 5-2ന് ബെൽജിയം വിജയിക്കുകയായിരുന്നു.

ഇന്ത്യ-ബെൽജിയം സെമി ഫൈനൽ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി രാവിലെ ട്വീറ്റ് ചെയ്തിരുന്നു.

 

ഇനി ഇന്ത്യക്ക് ലൂസേഴ്സ് ഫൈനൽ അവശേഷിക്കുന്നുണ്ട്. ഓസ്ട്രേലിയ-ജർമനി സെമിയിൽ തോൽക്കുന്നവരുമായാണ് പോരാട്ടം.