ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തുകൊടുങ്കാറ്റ് പോലെയാണ് ആഞ്ഞടിച്ചതെന്ന് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം തരംഗത്തിന്റെ ആഘാതത്തിൽ അനുഭവിക്കേണ്ടി വരുന്ന വേദനയും ബുദ്ധിമുട്ടുകളും ഞാൻ മനസ്സിലാക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ഞാൻ അനുശോചനം അറിയിക്കുന്നു.

കൊറോണയ്‌ക്കെതിരെ രാജ്യം വൻപോരാട്ടമാണ് നടത്തുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ഥിതിഗതികൾ സാധാരണനിലയിലായപ്പോഴാണ് കൊറോണയുടെ രണ്ടാം തരംഗത്തിന്റെ വരവ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഓക്‌സിജന്റെ ആവശ്യം വർദ്ധിച്ചുവരികയാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും, സ്വകാര്യ മേഖലയും ആവശ്യക്കാർക്കെല്ലാം ഓക്‌സിജൻ ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇതിനായി അനവധി നടപടികൾ സ്വീകരിച്ചുവരുന്നു.

വെല്ലുവിളി വലുതാണെങ്കിലും നമ്മുടെ ഇച്ഛാശക്തിയോടെയും തന്റേടത്തോടെയും തയ്യാറെടുപ്പോടെയും അതിനെ അതിജീവിക്കണം, പ്രധാനമന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതോടെ പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തി.ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഓക്‌സിജൻ ക്ഷാമവും രൂക്ഷമാണ്. വാക്‌സീൻ വിതരണത്തിൽ പാളിച്ച സംഭവിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.