ന്യൂഡൽഹി: രാജ്യത്തെ ചെറുകിട കച്ചവടക്കാരെ സ്വയംപര്യാപ്തതയിലേയ്ക്ക് എത്തിക്കുന്നതിന് ഉതകുന്നതാണ് പ്രധാനമന്ത്രിയുടെ സ്വനിധി പദ്ധതി (സ്ട്രീറ്റ് വെൻഡേഴ്‌സ് ആത്മ നിർഭർ നിധി) എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിലെ തെരുവ് കച്ചവടക്കാരുമായി പ്രധാനമന്ത്രി നടത്തിയ സ്വനിധി സംവാദ് പരിപാടിക്കു പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. ഇന്ത്യയുടെ വികസനമെന്നാൽ രാജ്യത്തെ ഓരോ പൗരന്റെയും വികാസമാണ്. സമൂഹത്തിലെ ഓരോ വിഭാഗത്തെയും ശാക്തീകരിക്കുന്നതിൽ പ്രതിജ്ഞാബദ്ധനാണ് പ്രധാനമന്ത്രി മോദി. തെരുവുകച്ചവടക്കാർക്കുവേണ്ടിയുള്ള പിഎം സ്വനിധി പദ്ധതി പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെയും പാവപ്പെട്ടവരോടുള്ള കരുതലിന്റെയും ഫലമാണ്, അമിത് ഷാ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ പാവപ്പെട്ടവരുടെ ഉപജീവനമാർഗത്തിന് പുനരുജ്ജീവനം നൽകാൻ സ്വനിധി പദ്ധതിക്ക് സാധിച്ചു. പ്രധാനമന്ത്രി ആവിഷ്‌കരിച്ച സ്വനിധി പദ്ധതി ചെറുകിട കച്ചവടക്കാരെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കുന്നതിലും പുതിയ ഇന്ത്യയെ യാഥാർഥ്യമാക്കുന്നതിലും സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഇത്തരമൊരു പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നിനാണ് കേന്ദ്രസർക്കാർ പിഎം സ്വനിധി പദ്ധതി പ്രഖ്യാപിച്ചത്. മഹാമാരി മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട 50 ലക്ഷത്തോളം തെരുവുകച്ചവടക്കാരെ സഹായിക്കാൻ ഉദ്ദേശിച്ചകൊണ്ടുള്ളതായിരുന്നു പദ്ധതി. ഒരു കച്ചവടക്കാരന് പതിനായിരം രൂപ വീതം ലോൺ നൽകുന്നതാണ് പദ്ധതി. പ്രതിമാസ തവണകളായി ഒരു വർഷം കൊണ്ട് ഇത് തിരിച്ചടയ്ക്കണം.