മലപ്പുറം: മുസ്‌ലിങ്ങളെ തകർക്കാൻ എകെജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.

ഇടതു സർക്കാർ സമുദായത്തോട് വൈരാഗ്യത്തോടെ പെരുമാറുന്നു. മുസ്‌ലിം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണിത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമരങ്ങൾ നടത്തിയവർക്കെതിരെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കാൻ തയാറായില്ല.

കുറഞ്ഞ തസ്തികയുള്ള വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടു. എന്നാൽ പതിനായിരത്തിൽപ്പരം തസ്തികയുള്ള ദേവസ്വം ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതുമില്ല. ഇത് ഇരട്ടത്താപ്പാണ്.

വഖഫ് ബോർഡിലേക്ക് പ്രത്യക റിക്രൂട്ടിങ് ഏജൻസിയെ നിയമിക്കണം. പിഎസ്‌സിക്ക് വിട്ടതോടെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് പോലെ മുസ്‌ലിം സമൂഹത്തിന് എതിരായ നിയമമാകും വഖഫ് നിയമനങ്ങളും.

മുസ്‌ലിങ്ങൾക്ക് മാത്രമേ വഖഫ് ബോർഡിൽ നിയമനം നൽകാവൂ എന്ന തീരുമാനം നടപ്പാവില്ല. പിഎസ്‌സി വഴിയാകുമ്പോൾ ഭാവിയിൽ മറ്റു മതസ്ഥർക്ക് കൂടി നിയമനം നൽകേണ്ടി വരും. വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിന് എതിരെ നിയമ നടപടികൾ ആരംഭിക്കും.

22 ന് മുസ്‌ലിം സംഘടനകളുടെ യോഗം കോഴിക്കോട്ട് വിളിച്ചു. എല്ലാ മുസ്‌ലിം സംഘടനകളുമായി ചർച്ച ചെയ്ത് ഉചിത തീരുമാനം കൈക്കൊള്ളുമെന്ന് സലാം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.