മംഗളുരു : പോക്‌സോ കേസിൽ ആരോപണ വിധേയനായ യുവാവ് ജില്ല കോടതി കെട്ടിടത്തിന്റെ ആറാം നിലയിൽ ചാടി മരിച്ചു. കിൻയ സ്വദേശി രവിരാജ് (32 ) ആണ് മരിച്ചത്.

തിങ്കളാഴ്ച പൊതുസ്ഥലത്ത് വെച്ച് 12 വയസുള്ള ഒരു പെൺകുട്ടിയെ ശരിയല്ലാത്ത രീതിയിൽ സ്പർശിച്ചെന്നാരോപിച്ചു നാട്ടുകാർ പിടികൂടി ഉള്ളാൾ പൊലീസിന് രവിരാജിനെ കൈമാറുകയായിരുന്നു തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമത്തിലെ സെക്ഷൻ 8 വകുപ്പ് പ്രകാരം ഉള്ളാൾ പൊലീസ് കേസ് എടുക്കുകയായിരുന്നു.എന്നാൽ കുറ്റം പ്രതി നിഷേധിച്ചിരുന്നു .

രവിരാജിനെ കോവിഡ് -19 പരിശോധനാക്ക് വിധയമാകുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഉള്ളാൾ പൊലീസിലെ രണ്ട് കോൺസ്റ്റബിൾമാരോടൊപ്പം രവിരാജിനെ ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതി 1 ൽ പോക്‌സോ ആക്ട് കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കുന്നതിനായി കോടതി സമുച്ചയത്തിന്റെ ആറാം നിലയിലേക്ക് എത്തിച്ചു.

ഇതിനിടയിൽ ജാമ്യം തേടി രവിരാജിന് വേണ്ടി അഡ്വക്കേറ്റ് അപേക്ഷ നൽകി. ജാമ്യാപേക്ഷ വിശദമായി കേൾക്കുവാൻ ജഡ്ജി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയും രവിരാജിനെ മംഗളൂരു ജില്ലാ ജയിലിലേക്ക് കൊണ്ടുപോകാൻ കോൺസ്റ്റബിൾമാരോട് നിർദ്ദേശിക്കുകയും ചെയ്തു.

കോൺസ്റ്റബിൾമാർ കോടതി ഉത്തരവ് ഷീറ്റിൽ ഒപ്പിടുന്നതിനിടെ, രവിരാജ് കോടതി ഹാളിന് പുറത്തേക്ക് ഓടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ ചാടുകയായിരുന്നു. അതെ സമയം യുവാവ് നിരപരാധി ആയിരുന്നുവെന്നും വിവരങ്ങളും പുറത്തു വരുന്നുണ്ട്. കുട്ടിയുമായി സംസാരിക്കുന്നത് കണ്ട നാട്ടുകാരിൽ ചിലരാണ് പ്രശ്‌നം വഷളാക്കിയതെന്നും പറയപ്പെടുന്നു.