തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി നിലവിൽ വന്നതോടെ സദുദ്ദേശ്യത്തോടെയുള്ള വിമർശനങ്ങളെയും വ്യാഖ്യാനിച്ച് കുറ്റമാക്കാം-മാതൃഭൂമി പത്രത്തിലെ തലവാചകങ്ങളിൽ ഒന്നാണ് ഇത്. കേരള പൊലീസ് നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണെന്ന വാദം ശക്തമാകുമ്പോൾ ദേശീയ തലത്തിൽ സിപിഎമ്മും പ്രതിക്കൂട്ടിലാകുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ദേശീയതലത്തിൽ ശബ്ദിക്കുന്ന സിപിഎമ്മിന് കേരളത്തിലെ നിയമ ഭേദഗതിയിൽ പ്രതിസന്ധി അതിരൂക്ഷമാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിനും സിപിഐക്കും കടുത്ത വിയോജിപ്പ്. ക്രിയാത്മക അഭിപ്രായങ്ങളും നിർദേശങ്ങളും തീർച്ചയായും പരിഗണിക്കുമെന്നു സിപിഎം കേന്ദ്ര നേതൃത്വം ട്വിറ്ററിൽ വ്യക്തമാക്കി.

അടിച്ചമർത്തൽ ലക്ഷ്യമിട്ടുള്ള നിർദയ നിയമമെന്നു മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. ഇടതു പക്ഷത്തോട് ചേർന്നു നിൽക്കുന്ന അഭിഭാഷകനാണ് പ്രശാന്ത് ഭൂഷൺ. ഇത്തരം തീരുമാനങ്ങളെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നു കോൺഗ്രസ് നേതാവ് പി. ചിദംബരം ചോദിച്ചു. ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന രാജ്യത്തെ പ്രമുഖ ഗ്രൂപ്പുകളും ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യമുന്നയിച്ചു. ഇതെല്ലാം നിയമത്തിനെതിരെ അതിശക്തമായ പ്രതികരണങ്ങളാണ് ദേശീയ തലത്തിൽ ഉയർത്തുന്നത്.

അതിനിടെ ഓർഡിനൻസ് നിലവിൽ വന്ന് ആദ്യ ദിനം തന്നെ നിരവധി പരാതികൾ പൊലീസ് സ്‌റ്റേഷനുകളിൽ എത്തിയെന്നാണ് സൂചന. ഫെയ്‌സ് ബുക്ക് കമന്റ് മുതൽ പത്രവാർത്തകൾ വരെ പരാതിക്ക് കാരണമാകുമെന്ന വിലയിരുത്തലും സജീവം. ഡിജിപി ഓഫീസിലേക്കും പരാതികളുടെ പ്രവാഹമാണ്. നിയമ നിർമ്മാണത്തിൽ സിപിഎം ദേശീയ നേതൃത്വവും സിപിഐയും ഉടക്കിലുമാണെന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയെ കുരുക്കാൻ ഇറങ്ങി തങ്ങളെ ചതിച്ചെന്ന് പരാതിപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങളും രംഗത്ത് വരുമ്പോൾ ഇത് ദേശീയ തലത്തിലും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. പൊലീസ് ആക്ട് ഭേദഗതി മുഖ്യമന്ത്രി പിണറായി വിജയന് പണിയാകുന്നുവെന്നാണ് വിലയിരുത്തൽ. അപ്പോഴും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുഖ്യമന്ത്രി.

സാമൂഹികമാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്ന ചിത്രം, വാർത്ത, അഭിപ്രായപ്രകടനം എന്നിവ വ്യക്തിഹത്യയും അപകീർത്തികരവുമാണെന്ന് എന്ത് അളവുകോലിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്ന ചോദ്യമാണ് ഈ നിമയ മാറ്റത്തിനെതിരെ ഉയരുന്ന പ്രധാന ചോദ്യം. ദുരുപയോഗം ഉണ്ടാകാതിരിക്കാൻ പ്രത്യേക നടപടിക്രമം തയ്യാറാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അവ്യക്തമായ ഇത്തരമൊരു നിയമഭേദഗതിയിലൂടെ ഏത് അഭിപ്രായത്തെയും വാർത്തയെയും ചിത്രത്തെയും ഈ വകുപ്പിന്റെ പരിധിയിൽ കൊണ്ടുവരാനാകുമെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്. മുഖ്യധാരാ മാധ്യമങ്ങളെ ഉദ്ദേശിച്ചല്ല ഇത്തരമൊരു നിയമഭേദഗതിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ടെങ്കിലും ഈ വിശദീകരണങ്ങൾക്കപ്പുറം കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നതാണ് പുതിയ ഒർഡിനൻസെന്ന് മുഖ്യധാരാ പത്രങ്ങളും തിരിച്ചറിയുകയാണ്.

സർക്കാരിന് നേതൃത്വംനൽകുന്ന സിപിഎമ്മിന്റെ തന്നെ മുൻനിലപാടുകൾക്ക് എതിരാണ് ഇപ്പോഴത്തെ ഭേദഗതി. പ്രതിപക്ഷ പാർട്ടികൾക്കും സാംസ്‌കാരിക പ്രവർത്തകർക്കും മാധ്യമ മേഖലയിലെ സംഘടനകൾക്കും പുറമേ ദേശീയ നേതാക്കളും വിഷയത്തിൽ പ്രതിഷേധവുമായി എത്തി. ഒടുവിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കിയെങ്കിലും ആശങ്കകൾ നീങ്ങിയിട്ടില്ല. പുതിയ ഓർഡിനൻസ് ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രത്യേക നടപടിക്രമം തയ്യാറാക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറയുമ്പോഴും ഇത്തരത്തിൽ കേസെടുക്കാനാവുന്നതുതന്നെ ഭരണഘടനാ വിരുദ്ധമാണെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്തുകാരണത്താൽ ഐ.ടി. നിയമത്തിലെ 66 എ വകുപ്പും പൊലീസ് നിയമത്തിലെ 118-ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയോ അതിനെക്കാൾ മാരകമാണ് പുതിയ ഭേദഗതിയെന്നും നിയമജ്ഞർ പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നിയന്ത്രണമില്ലാത്ത ആക്രമണങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നതെങ്കിലും അത് എല്ലാ മാധ്യമങ്ങളെയും ഉദ്ദേശിച്ചുള്ളതാണെന്നു വന്നതോടെയാണ് വിവാദമായത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത അഭിപ്രായങ്ങൾക്കെതിരേ കേസെടുക്കാനുള്ള ഗൂഡനീക്കമാണ് ഇപ്പോൾ നടന്നത്. വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും കാര്യമോ വിഷയമോ നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനെ ഭേഗദതിയിലൂടെ തടയുകയാണ്. എന്നാൽ പ്രസിദ്ധീകരിക്കപ്പെട്ട വിവരം തെറ്റാണെന്നോ അല്ലെങ്കിൽ വ്യാജമാണെന്നോ തീരുമാനിക്കുന്നതിൽ ഉൾപ്പെടെ മാധ്യമങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കുറ്റം സ്ഥാപിക്കപ്പെട്ടാൽ മൂന്നുവർഷംവരെ തടവോ പതിനായിരം വരെ പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ.

സുപ്രീംകോടതി മുൻപ് റദ്ദാക്കിയ സെക്ഷൻ 118 ഡി-യിൽ ഉണ്ടായിരുന്നതിനെക്കാൾ വെല്ലുവിളിയാണ് ഇത് ഉയർത്തുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഭേദഗതിയിൽ സൈബർ കുറ്റകൃത്യത്തെയും സൈബർ മാധ്യമത്തെയും നിർവചിച്ചതിലുണ്ടായ അപാകമാണ് പ്രശ്‌നമായിരിക്കുന്നത്. ''ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീർത്തികരമായതോ ആയ ഏതെങ്കിലും കാര്യം നിർമ്മിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള ശിക്ഷ' എന്നാണ് ഭേദഗതിയിൽ പറയുന്നത്. 'ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധി' എന്ന തരത്തിലാണ് സൈബർ മാധ്യമത്തെ നിർവചിച്ചിരിക്കുന്നത്. ഏതുരീതിയിലും ഇതിനെ വ്യാഖ്യാനിക്കാമെന്നതിനാൽ പൊലീസിന് ആർക്കെതിരേയും കേസെടുക്കാൻ അധികാരം നൽകുന്നതാണ് ഭേദഗതിയെന്നതാണ് വിമർശനത്തിന് അടിസ്ഥാനം-മാതൃഭൂമി ഈ നിയമത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

റദ്ദാക്കിയ പൊലീസ് നിയമത്തിലെ 118 ഡി-യിൽ സൈബർ കുറ്റകൃത്യത്തിനും സൈബർ മാധ്യമത്തിനും ഇതിനെക്കാൾ വ്യക്തമായ നിർവചനം ഉണ്ടായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നതിന്റെ പേരിലാണ് 118 ഡി സുപ്രീംകോടതി റദ്ദാക്കിയത്. 2015-ൽ 'ശ്രേയ സിംഗാൾ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66 എ റദ്ദാക്കിയതിനോടൊപ്പമായിരുന്നു ഇത്. ഇതോടെ, സാമൂഹികമാധ്യമത്തിലൂടെ വ്യക്തികളെയോ മറ്റോ അപമാനിക്കുന്ന പോസ്റ്റുകളിടുന്നവർക്കെതിരേ കേസെടുക്കാനും മറ്റും കഴിയാത്ത സാഹചര്യമുണ്ടായെന്ന അഭിപ്രായമുയർന്നിരുന്നു.

പൊലീസ് നിയമഭേദഗതി പ്രാബല്യത്തിൽ വന്നതോടെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ എഫ്‌ഐആറിന്റെ പ്രളയമായിരിക്കുമെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുവെന്ന് മനോരമ പറയുന്നു. ഏതു വിനിമയോപാധിയിലൂടെയുള്ള ആശയവിനിമയവും നിയമത്തിന്റെ പരിധിയിൽ വരുന്നതിനാലാണിത്. കോഗ്‌നിസിബിൾ വകുപ്പായതിനാൽ പരാതിയിന്മേൽ കാലതാമസം വരുത്താനും കഴിയില്ല. സമൂഹമാധ്യമങ്ങളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും സ്റ്റേഷനിലെത്താം. അപകീർത്തിക്കു വിധേയനാകുന്നയാളുടെ വസ്തുവിനു ഹാനിയുണ്ടായാലും കേസെടുക്കാമെന്നതിനാൽ കമ്പനികൾക്ക് അവർക്കെതിരെ വരുന്ന പരാതികളെപ്പോലും അപകീർത്തിയുടെ പരിധിയിൽപ്പെടുത്താം. ഒരാൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയാൽ അയാൾക്കോ അയാൾക്കു താൽപര്യമുള്ള മറ്റാർക്കെങ്കിലുമോ മനസ്സിനു വിഷമമുണ്ടായാലും കേസെടുക്കാമെന്ന വ്യവസ്ഥയും കേസുകൾ വർധിപ്പിക്കുമെന്നാണഅ മനോരമയുടെ വിമർശനം.

കേരള പൊലീസ് ആക്ടിൽ സുപ്രീം കോടതി റദ്ദാക്കിയ 118 ഡി വകുപ്പിനു സമാനമാണു പുതിയ നിയമവും. പ്രസ്താവന, അഭിപ്രായ പ്രകടനം, ഫോൺ വിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്തിയെ പിന്തുടർന്നോ ഏതെങ്കിലും ഉപകരണം വഴിയോ ഇമെയിൽ വഴിയോ അസഭ്യമായ രീതിയിൽ ശല്യപ്പെടുത്തിയാൽ 3 വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണെന്നായിരുന്നു വ്യവസ്ഥ. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്നു സുപ്രീം കോടതി കണ്ടെത്തി. ഇതിന് സമാനമാണ് പുതിയ വകുപ്പും.

എതിർപ്പുമായി സിപിഐ

നിയമത്തെക്കുറിച്ച് ആശങ്കകളുണ്ടെന്നു മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ തന്നെ വ്യക്തമാണെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ സൂചിപ്പിച്ചു. എൽഡിഎഫ് ആശങ്കകൾ പരിഗണിക്കണമെന്നും ഇത്തരം വിഷയങ്ങൾ ഓർഡിനൻസിലൂടെ നിയമമാക്കുന്നതിനു തത്വത്തിൽ തങ്ങൾ എതിരാണെന്നും അദ്ദേഹം പറഞ്ഞു.പൊലീസ് നിയമ ഭേദഗതി പ്രാവർത്തികമാകുന്ന ഘട്ടത്തിൽ കുറവുകൾ പരിശോധിക്കാമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ഓർഡിനൻസ് ഇനി ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുന്ന ഘട്ടത്തിൽ വിവാദ വ്യവസ്ഥകൾ ഒഴിവാക്കുമെന്നാണു സൂചന.

യഥാർഥത്തിൽ സിപിഐയുടെ എതിർപ്പ് നിലനിൽക്കെയാണു ഓർഡിനൻസ് ഇറക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാർട്ടിയുടെ എതിർപ്പ് എത്ര കണ്ടു പരസ്യപ്പെടുത്തണമെന്നു ചർച്ച ചെയ്യുന്നതേയുള്ളൂ. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രി ഇന്നലെ ആശുപത്രി വിട്ടെങ്കിലും വീട്ടിൽ വിശ്രമത്തിലാണ്.നിയമഭേദഗതി മന്ത്രിസഭ ചർച്ച ചെയ്തപ്പോൾ സിപിഐയുടെ മന്ത്രി ഇ.ചന്ദ്രശേഖരൻ ആശങ്ക അറിയിച്ചിരുന്നു. സിപിഎമ്മിനെയും അഭിപ്രായ വ്യത്യാസം അറിയിച്ചു. തുടർന്നു പാർട്ടി മുഖപത്രമായ 'ജനയുഗം' ഒക്ടോബർ 26നു മുഖപ്രസംഗത്തിലൂടെ വിയോജിപ്പു പരസ്യമാക്കി.

നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും മാധ്യമ ലോകത്തും ഇത് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പൊലീസിനു ലഭിക്കുന്ന അധികാരം ദുരുപയോഗപ്പെടുത്താൻ ഇടയുണ്ടെന്നും 'ജനയുഗം' ചൂണ്ടിക്കാട്ടി. അമിതാധികാരം ആർജിക്കാനുള്ള പൊലീസ് സമ്മർദങ്ങൾക്കു സർക്കാർ പലപ്പോഴും വഴങ്ങിക്കൊടുക്കുന്നുവെന്ന വിമർശനം എൽഡിഎഫിൽ ശക്തമാണ്.