ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിരോധിത മയക്കുമരുന്നായ ഹെറോയിൻ വിതരണം ചെയ്ത മൂന്നുപേർ പിടിയിൽ. ഡൽഹി ക്രൈംബ്രാഞ്ചാണ് ഇവരെ ഞായറാഴ്ച പിടികൂടിയത്. ഇവരിൽ നിന്നും 1.1 കിലോ ഹെറോയിൻ കണ്ടെത്തി. ഇത് അന്താരാഷ്ട്ര വിപണിയിൽ ഏതാണ്ട് 2 കോടി രൂപ വിലവരും എന്നാണ് പൊലീസ് പറയുന്നത്.

സുൽത്താൻപുരി സ്വദേശിയായ ഹുക്കം ചന്ദ് (42), രോഹിത്ത് എന്നിവരെയും, ഉത്തർപ്രദേശ് ബറേലി സ്വദേശിയായ ഷാഹീദ് ഖാൻ (58) എന്നിവരെയാണ് പിടികൂടിയത് എന്നാണ് ഡൽഹി പൊലീസ് അറിയിക്കുന്നത്. ഇതിൽ ചന്ദിനെ കഴിഞ്ഞമാസം പതിനാറിന് തന്നെ സുൽത്താൻപുരിയിലെ ധൻ ധൻ സദ്ഗുരു പാർക്കിന് അടുത്ത് വച്ച് കസ്റ്റഡിയിൽ എടുത്തു. ഇയാളിൽ നിന്നും ഒരു കിലോ ഹെറോയിൻ പിടികൂടി.

ഇയാളിൽ നിന്നും ലഭിച്ച വിവരം അനുസരിച്ചാണ് രോഹിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 100 ഗ്രാം ഹെറോയിൻ പിടികൂടി. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബറേലി സ്വദേശിയായ ഖാൻ ആണ് ഇവർക്ക് മയക്കുമരുന്ന് നൽകിയത് എന്ന് അറിഞ്ഞത്. ബറേലിയിൽ അന്വേഷിച്ചപ്പോൾ ഓഗസ്റ്റ് 18ന് ബറേലി ഫത്ത്ഗഞ്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 20 കിലോ ഹെറോയിനുമായി ഇയാൾ പിടിയിലായിരുന്നു.

സെപ്റ്റംബർ 1ന് ഇയാളെ ഉത്തർപ്രദേശ് പൊലീസിൽ നിന്നും അറസ്റ്റ് ചെയ്തു വാങ്ങിയ ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം ഇവരെ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്യലിൽ ഹെറോയിൻ ഉറവിടം ഖാൻ വ്യക്തമാക്കിയെന്നാണ് ഡൽഹി പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ബറേലിയിലും യുപിയുടെ പലഭാഗങ്ങളിലും പരിശോധനകളും, അറസ്റ്റും നടന്നതായും റിപ്പോർട്ടുണ്ട്.