സ്‌കൂട്ടറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ പിന്തുടർന്ന് ആക്രമണം; എടക്കര കൗക്കാട് സ്വദേശി അറസ്റ്റിൽ
- Share
- Tweet
- Telegram
- LinkedIniiiii
വഴിക്കടവ്: സ്‌കൂട്ടറിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികോദ്ദേശ്യത്തോടെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്തിനെയാണ് (മണിക്കുട്ടൻ32) വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ പി. അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലി സ്ഥലത്തുവച്ചാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബർ 13ന് വൈകിട്ട് 7.30ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് എടക്കരയിൽനിന്നു സ്‌കൂട്ടറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ ബൈക്കിൽ പിന്തുടർന്ന പ്രതി, മുരിങ്ങമുണ്ട എന്ന സ്ഥലത്തെത്തിയപ്പോൾ സ്‌കൂട്ടറിനു കുറുകെ ബൈക്കു വച്ചതിനുശേഷം യുവതിയെ കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ സ്‌കൂട്ടറടക്കം യുവതി മറിഞ്ഞു വീണു.
തുടർന്ന് യുവതി ഉച്ചത്തിൽ ബഹളം വച്ചപ്പോൾ പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചും, പരിസരവാസികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലും നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെ കുറിച്ചും ഉപയോഗിച്ച ബൈക്കിനെക്കുറിച്ചും സൂചന ലഭിച്ചത്.
പൊലീസ് അന്വേഷിക്കുന്നുണ്ട് എന്ന സൂചന ലഭിച്ചതോടെ ഒളിവിൽ പോയ പ്രതിയെ ഞായറാഴ്ച രാവിലെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുവച്ചാണ് പിടികൂടിയത്. ഇതോടെ കഴിഞ്ഞ മാർച്ചിൽ ചുങ്കത്തറ പുലിമുണ്ടയിൽ സമാനരീതിയിൽ രാത്രി ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ ആക്രമിച്ച കേസിനും തുമ്പായി.
എസ്‌ഐമാരായ എം.അസ്സൈനാർ, തോമസ് കുട്ടി ജോസഫ്, സിപിഒമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ്, പ്രശാന്ത് കുമാർ, അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ