ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതിന് കാടൻ ശിക്ഷ; യുവാവിന്റെ ലിംഗത്തിലും കണ്ണിലും കുരുമുളക് സ്‌പ്രേ അടിച്ചു; പിന്നാലെ ക്രൂരമർദ്ദനവും; സംഭവത്തിൽ മലപ്പുറം എസ്‌പിക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
- Share
- Tweet
- Telegram
- LinkedIniiiii
മലപ്പുറം: മലപ്പുറം താനൂരിൽ വെച്ച് യുവാവിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നോട്ടീസയച്ചു. ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാവിന്റെ വീട്ടുകാരെയും മരിച്ചു പോയ മാതാവിനേയും അസഭ്യം പറഞ്ഞ ശേഷം പൊലീസ് യുവാവിന്റെ ലിംഗത്തിലും കണ്ണിലും കുരുമുളക് സ്‌പ്രേ അടിച്ചുവെന്നും പിന്നാലെ ക്രൂരമായി മർദിച്ചുവെന്നുമാണ് പരാതി.
മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന് നോട്ടീസയച്ചത്. യൂത്ത്‌ലീഗിന് വേണ്ടി മണ്ഡലം ജനറൽ സെക്രട്ടറി യു.എ റസാഖാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ കേസെടുത്തിയിരുന്നു.
താനൂർ പൊലീസ് സ്റ്റേഷനിൽ പൊതുപ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ പ്രവർത്തകനുമായ നന്നമ്പ്ര പഞ്ചായത്ത് 11-ാം വാർഡ് തെയ്യാല മങ്ങാട്ടമ്പലം കോളനി സ്വദേശി ഞാറക്കാടൻ അബ്ദുൽസലാമിന്റെ മകൻ മുഹമ്മദ് തൻവീർ (22)എന്ന യുവാവിനെയാണ് താനൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. രക്തം ചർദ്ദിക്കുകയും ആന്തരികാവയവത്തിന് വരെ പരിക്കേൽക്കുകയും ചെയ്ത തൻവീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്യവെ പിടികൂടിയ യുവാവിനെ പൊലീസ് തെറിപറഞ്ഞത് ചോദ്യം ചെയ്തതിന് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെത്രേ. യുവാവിന്റെ ലിംഗത്തിലും കണ്ണിലും കുരുമുളക് സ്‌പ്രേ അടിച്ചതായും യുവാവ് പരാതിപ്പെട്ടിയിരുന്നു. കഴിഞ്ഞ മാസം 29-നായിരുന്നു സംഭവം.
യുവാവിനെ പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പേടിച്ച് സംഭവ നടന്ന സമയത്ത് പരാതി നൽകിയിരുന്നില്ല. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് മൂന്ന് ദിവസത്തിന് ശേഷം യുവാവ് പരാതി നൽകിയെങ്കിലും അന്വേഷണത്തിന് പൊലീസ് തെയ്യാറായിട്ടില്ല. തൻവീറിനെ പ്രവേശിപ്പിച്ച ആശുപത്രികളിൽ നിന്നും ഇന്റിമേഷൻ റിപ്പോർട്ട് സ്റ്റേഷനിലെത്തിയിട്ടും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തെയ്യാറാകാത്തതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതിക്കാതാരമായ സംഭവത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് എസ്‌പിക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചിട്ടുള്ളത്.
കൂട്ടുകാരുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തൻവീറിനെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച തൻവീറിന് സ്റ്റേഷനിൽ എത്തിയപ്പോൾ മുതൽ മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. ലാത്തികൊണ്ട് അടിക്കുകയും കൈകൊണ്ട് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്‌തെന്ന് തൻവീർ പറഞ്ഞു. പിന്നീട് ബൂട്ടിട്ട് നെഞ്ചിലും മറ്റും ചവിട്ടുകയും കണ്ണിൽ കുരുമുളക് സ്്രേപ അടിക്കുകയും ചെയ്തു.
മർദ്ദനശേഷം വീട്ടിലേക്ക് പോയെങ്കിലും ചോര ഛർദ്ദിക്കുകയും മറ്റു ശാരീരിക അസ്വസ്ഥതകൾ കാണുകയും ചെയ്തതോടെ ആശുപത്രിയിൽ ചികിത്സതേടി. പരാതി നൽകരുതെന്ന പൊലീസിന്റെ ഭീഷണിയിൽ ആദ്യം ഡോക്ടറോട് പറയാൻ മടിച്ചെങ്കിലും പിന്നീട് കാര്യങ്ങൾ തുറന്നു പറയുകായിരുന്നു.വീട്ടുകാരെയും മരിച്ചു പോയ ഉമ്മയെ കുറിച്ചും അസഭ്യം പറയുകയും വിദേശത്തു പോകാൻ ഒരുങ്ങുന്ന തന്നെ പാസ്‌പോർട്ട് പിടിച്ചുവച്ച് യാത്ര മുടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് തൻവീർ പറഞ്ഞു. ട്രിപ്പിൾ വച്ചെന്ന കുറ്റത്തിന് 500 രൂപ പിഴയീടാക്കിയതിനു പിന്നാലെയാണ് മർഗദ്ദനമുറകൾ അരങ്ങേറിയത്. ഈവർഷം ഡിഗ്രി പഠനം പൂർത്തിയായ തൻവീർ അടുത്തമാസം വിദേശത്തേക്ക് പോകാനിരിക്കുകയാണ്. ഒഴൂർ തയ്യാല ഞാറക്കാടൻ അബ്ദുൽസലാം ആണ് തൻവീറിന്റെ പിതാവ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്