ഇടുക്കി: ദേവികുളം: ബ്ലോക്ക് പഞ്ചായത്ത് 8-ാം ഡിവിഷവിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥനാർത്ഥി പൊലീസ് കേസ്സുള്ള വിവരം മറച്ചുവച്ചാണ് പത്രിക നൽകിയിട്ടുള്ളതെന്നും അതിനാൽ ഇത് സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ട് റിട്ടേണിങ് ഓഫീസർക്ക് പരാതി.

ഇതേ ഡിവിഷനിൽ യൂഡിഎഫ് സ്ഥാർത്ഥിയായി മത്സരിക്കുന്ന ആർ രാജാറാമിന്റെ ഡമ്മി സ്ഥാർനാർത്ഥിയായി നോമിനേഷൻ നൽകിയിട്ടുള്ള ദേവികുളം ന്യൂ കോളനിവാസി ആർ ഗണേശാണ് ഇതുസംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ വർഷം ജൂലൈ 3 -ന് കോവിഡ് ചട്ടം ലംഘിച്ച് പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരപരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ നാരായണനടക്കം 9 പേരെ പ്രതി ചേർത്ത് ദേവികുളം പൊലീസ് കേസ്സ് ചാർജ്ജ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം നാരായണൻ നാമനിർദ്ദേശ പത്രികയിൽ രേഖപ്പെടുത്തിയിട്ടില്ലന്നുമാണ് ഗണേശ് റിട്ടേണിങ് ഓഫീസർക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

നാമനിർദ്ദേശ പത്രികയുടെ സൂക്ഷമപരിശോധന വേളയിൽ പൊലീസ് എഫ് ഐ ആറിന്റെ പകർപ്പടക്കം ഹാജരാക്കിയെങ്കിലും നാരാണന്റെ പത്രിക തള്ളാൻ റിട്ടേണിങ് ഓഫീസർ തയ്യാറായില്ലെന്നും അന്തിമ തീരുമാനത്തിനായി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവച്ചിരിക്കയാണെന്നും ഇതിനുപിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നുമാണ് ഗണേശിന്റെ ആരോപണം.

റിട്ടേണിങ് ഓഫീസറുടെ ഭാഗത്തുനിന്നും നീതി ലഭിച്ചിങ്കൽ നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും ഗണേശ് അറിയിച്ചു.കഴിഞ്ഞ തവണ പഞ്ചായത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഫോറം -2 പൂരിപ്പിച്ചതിൽ നിസ്സാരമായ പിശക് സംഭവിച്ചപ്പോൾ യൂ ഡി എഫ് സ്ഥാനാത്ഥിയുടെ പത്രിക റിട്ടേണിങ് ഓഫീസർ തള്ളിക്കളയുകയായിരുന്നെന്നും ഗണേശ് ചൂണ്ടിക്കാട്ടി.