ദുബായ്: നഗരത്തിലെ ഒരു ഫ്ളാറ്റിന്റെ ബാൽക്കണിയിൽ പൂർണ്ണനഗ്‌നരായി നിൽക്കുന്ന വീഡീയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ദുബായ് പൊലീസ് ഇന്നലെ ഒരു സംഘം യുവതികളെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് നഗ്‌നതാ പ്രദർശനം നടത്തിയതിനായിരുന്നു അറസ്റ്റ്. യുണൈറ്റഡ് അരബ് എമിരേറ്റ്സിലെ നിയമങ്ങൾ പ്രകാരം പ്രൊതുയിടങ്ങളിൽ നഗ്‌നത പ്രദർശിപ്പിക്കുന്നതും മറ്റ് അശ്ലീല പ്രവർത്തികളിൽ ഏർപ്പെടുന്നതും ആറുമാസം വരെ ജയിൽ ശിക്ഷയും 5,000 ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

അശ്ലീല ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യുന്നതും ജയിൽ ശിക്ഷ അർഹിക്കുന്ന കുറ്റമാണ്. ഇതിന് 5 ലക്ഷം ദിർഹം വരെ പിഴയും ഒടുക്കേണ്ടതായിട്ടുണ്ട്. ഒരു ഇസ്രയേലി വെബ്സൈറ്റിനു വേണ്ടിയുള്ള പരസ്യത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നു. 15 മോഡലുകളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. അമേരിക്കയിൽ അഡൾട്ട് വെബ്സൈറ്റുകളുടെ ചുവടുപിടിച്ചുള്ള ഒരു വെബ്സൈറ്റാണ് ഇത് എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇതിന് ഇതുവരെ പേര് നൽകിയിട്ടില്ല.

ശനിയാഴ്‌ച്ച ഉച്ചതിരിഞ്ഞാണ് ദുബായ് മറിനയിലെ ഒരു അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ പൂർണ്ണനഗ്‌നരായി നിരന്നു നിൽക്കുന്ന ഒരു ഡസനോളം യുവതികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്. പരസ്യമായി ചുംബിക്കുന്നതും ലൈസൻസ് ഇല്ലാതെ മദ്യപിക്കുന്നതുമൊക്കെ കുറ്റകരമായ യു എ ഇയിൽ ഈ ചിത്രങ്ങൾ ഭരണാധികാരികളെ ഞെട്ടിക്കുക തന്നെ ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ എന്ന പത്രം ഇതിനെ പരസ്യത്തിനുള്ള ഒരു കുറുക്കുവഴി എന്നാണ് വിശേഷിപ്പിച്ചത്.

ഇത്തരത്തിലുള്ള അസന്മാർഗ്ഗിക പ്രവർത്തികൾ എമിരേറ്റി സമൂഹത്തിന്റെ മൂല്യങ്ങൾക്കും നൈതികതയ്ക്കും ചേർന്നതല്ലെന്ന് പറഞ്ഞ ദുബായ് പൊലീസ് കേസ് പബ്ലിക് പ്രൊസിക്യുഷന് കൈമാറിയതായി അറിയിച്ചു. മറ്റു പല മദ്ധ്യപൂർവ്വ രാജ്യങ്ങളേയും അപേക്ഷിച്ച് താരതമ്യേന പുരോഗമനപരമായ ഒരു സമൂഹം നിലനിൽക്കുന്ന യു എ ഇയിൽ പക്ഷെ നിയമങ്ങൾ കർശനമാണ്. രാജ്യത്തെ സുപ്രധാന ടെലികോം കമ്പനികൾ എല്ലാം തന്നെ അശ്ലീല വെബ്സൈറ്റുകൾ തടഞ്ഞിട്ടുമുണ്ട്.

അറസ്റ്റിലായവർക്കെതിരെ ക്രിമിനൽ കേസുകളാണ് റെജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഫെഡറൽ പീനൽ കോഡിലെ വകുപ്പ് 361 അനുസരിച്ച് ആരെങ്കിലും പൊതു ഇടങ്ങളിൽ അശ്ലീലം നിറഞ്ഞ പാട്ടുകൾ പാടുകയോ, പ്രസംഗിക്കുകയോ അശ്ലീല പ്രദർശനം നടത്തുകയോ ചെയ്താൽ അവർക്ക് ആറുമാസം വരെ തടവും 5,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. ഈ വകുപ്പനുസരിച്ചാണ് ഇവർക്കെതിരെ കേസുകൾ എടുത്തിട്ടുള്ളത്.

യു എ ഇ സൈബർക്രൈം നിയമത്തിലെ ആർട്ടിക്കിൾ 17 പ്രകാരം അശ്ലീലചിത്രങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പങ്കുവച്ചാൽ ആറുമാസത്തെ തടവും 2.5 ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. ഈ വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.