കണ്ണൂർ: റമ്മി കളിക്കാൻ പുറത്ത് പോകാൻ ഇ പാസിന് അപേക്ഷിച്ച യുവ എൻജിനിയറെ തളിപ്പറമ്പ് പൊലീസ് കൈയോടെ പൊക്കി. പട്ടുവം അരിയിൽ സ്വദേശിയായ രാഹുലി (24) നെയാണ് ഇൻസ്‌പെക്ടർ വിജയകുമാർ അറസ്റ്റു ചെയ്തത്. യുവാവിന്റെ അപേക്ഷ പൊലീസിനെ കബളിപ്പിക്കുന്നതാണെന്നും പരിഹസിക്കുന്നതാണെന്നുമുള്ള വിമർശനം പുറത്ത് വന്നതിനെ തുടർന്ന് കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ്.

കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളെ പരിഹസിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. ജില്ലാ പൊലീസ് കാര്യാലയത്തിൽ കഴിഞ്ഞ ദിവസം അപേക്ഷകൾ പരിശോധിച്ചപ്പോഴാണ് വിചിത്രമായ അപേക്ഷ ശ്രദ്ധയിൽപ്പെട്ടത്. കണ്ണൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽ റമ്മികളിക്കാൻ പോകാൻ അനുവദിക്കണമെന്നായിരുന്നു രാഹുലിന്റെ അപേക്ഷ എന്നാലിത് ഇയാൾ തമാശയായി ചെയ്തതാണന്നു സമ്മതിച്ചിട്ടുണ്ട്. ആവശ്യകാര്യങ്ങൾക്കു മാത്രം അനുമതി നൽകിയ ഇ-പോസ് സംവിധാനത്തെ തമാശയായി കാണുന്നവർക്കെതിരെ കർശനമായി നടപടിയെടുക്കുമെന്ന് കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമ്മ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇരിണാവ് സ്വദേശിയായ യുവാവ് വൈകുന്നേരം ഒരു സ്ഥലത്തേക്ക് സെക്‌സിന് പോകണമെന്ന് ആവശ്യപ്പെട്ട് പാസിന് അനുമതി തേടിയത് പൊലിസിനെ അമ്പരപ്പിച്ചിരുന്നു. തുടർന്ന് വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ കണ്ണൂർ എസ്‌പിക്ക് മുൻപിൽ ഹാജരായി. എന്നാൽ താൻ എഴുതിയത് മാറിയതാണെന്നും സിക്‌സ് ഒ ക്‌ളോക്കിന് പുറത്തിറങ്ങണമെന്നാണ് ഉദ്ദ്യേശിച്ചതെന്ന് യുവാവ് ക്ഷമാപണം നടത്തി തടിയുരുകയായിരുന്നു.

ഇതിന് സമാനമായി നിസാരകാര്യങ്ങൾക്കായി ഇ പാസിന് അപേക്ഷിക്കുന്നവരുണ്ടെന്നും പൊലീസ് അറിയിച്ചു. ജ്യോതിഷാലയം തുറക്കാനും ബർത്ത്‌ഡേ പാർട്ടിക്ക് പോകാനും അപേക്ഷിച്ചവരുണ്ട്. പാനൂരിൽ ഒരു 24 വയസുകാരന്റെ ആവശ്യം ബർഗർ വാങ്ങാനായി പുറത്തു പോകാനായിരുന്നു. യ യുവാവിനെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. പയ്യന്നുരിൽ അനുമതിയില്ലാതെ ജ്യോതിഷാലയം തുറന്നയാൾക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.

വളരെ അത്യാവശ്യ കാര്യങ്ങൾക്കായി ഉപയോഗിക്കേണ്ട ഇ-പോസ് സംവധാനത്തെ കുട്ടി കളിയായി കാണുന്ന പ്രവണത അവസാനിപ്പിക്കണമെന്നും തമാശയ്ക്ക് ഇ-പാസിനായി അപേക്ഷ നൽകുന്നവർ തകതിരെ കർശന നടപടിയെടുക്കാനും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകി.