കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ യുവ എഴുത്തുകാരിയുടെ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദ്രൻ ബലമായി പിടിച്ച് ചുംബിച്ചു വെന്നുമാണ് പരാതി.

യുവതിയുടെ പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചും മെസേജുകൾ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്തതായും പറയുന്നു. യുവതി പട്ടികജാതിക്കാരി ആയതിനാൽ ലൈംഗിക അതിക്രമത്തിന്റെ കൂടെ പട്ടികജാതിക്കെതിരെയുള്ള അതിക്രമത്തിനുള്ള ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്താണ് കേസ്സ് രജിസ്റ്റർ ചെയതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു. ഇതേ സമയം സിവിക് ചന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കുറച്ചു നാളായി ഇദ്ദേഹം വീട്ടിലില്ലെന്നാണ് അറിയാൻ കഴിയുന്നത്. അതേ സമയം സിവിക് എഡിറ്ററായ പാഠഭേദം മാസികയുടെ പുതിയ ലക്കം അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്.

്എഴുത്തുകാരൻ വി ആർ സുധീഷിനും, കവി വി ടി ജയദേവനും പിന്നാലെയാണ് സിവിക്ക് ചന്ദ്രനുനേരെയാണ് ലൈംഗികാതിക്രമ പരാതി ഉയർന്നത്. സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകൂടിയായ ഒരു യുവ കവയിത്രിയുടേതാണ് പരാതി. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്‌നേഹ വാത്സല്യങ്ങളാൽ ചേർത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിർബന്ധിച്ച ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയാണ് ഇത്തരക്കാരുടെ രീതി എന്നാണ് യുവതി വിമർശനം ഉന്നിയിക്കുന്നത്.

കവിയും നാടകകൃത്തും മുൻ നക്‌സലൈറ്റുമായ സിവിക്ക് ചന്ദ്രൻ താൻ ഒരു തികഞ്ഞ സ്ത്രീപക്ഷ വാദിയാണെന്നാണ് അവകാശപ്പെടാറുള്ളത്. സിവിക്ക് എഡിറ്ററായ പാഠഭേദം മാസികയാവട്ടെ, ഇത്തരം വിഷയങ്ങൾ പ്രത്യേക ഫോക്കസ് കൊടുത്ത് അവതരിപ്പിക്കാറുണ്ട്. എന്നാൽ വേലി തന്നെ വിളവു തിന്നുന്നുവെന്ന രീതിയിൽ ഇപ്പോൾ ഇത്തരക്കാർക്കെതിരെ തന്നെ ലൈംഗികാതിക്രമ പരാതികൾ ഉയരുകയാണ്.

ലൈംഗിക ബന്ധത്തിനായി നിർബന്ധിച്ചു

സിവിക്ക് ചന്ദ്രൻ അഡ്‌മിനായ 'നിലാനടത്തം' വാട്ട്‌സ്ആപ്പ് ഗൂപ്പിൽ അംഗമായിരുന്ന യുവതിയാണ് അതേ ഗ്രൂപ്പിൽ ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. സിവിക്ക് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തിനായി പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

'നിലാനടത്തം' വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ തന്നെയാണ്, ഇതു സംബന്ധിച്ച് യുവതി കുറിപ്പിട്ടത്. ഇതോടെ ഈ ഗ്രൂപ്പ് പിരിച്ചുവിടുകയാണ് അഡ്‌മിന്മാർ ചെയ്തത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്‌ത്തിയെന്നും യുവതി പറയുന്നു. പരസ്പര സമ്മതമില്ലാതെ താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്ന് യുവതി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഒറ്റപ്പെടുന്ന സ്ത്രീകളെ സ്‌നേഹ വാത്സല്യങ്ങളാൽ ചേർത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിർബന്ധിച്ച് കാര്യം നേടുക, ആവശ്യപ്പെടാതെ തന്നെ സ്ഥാനമാനങ്ങളും സഹായങ്ങളും ചെയ്തു വില പേശുക, മറ്റെന്തൊക്കെയാണെങ്കിലും ഒരു സ്ത്രീയെ അവളുടെ ശരീരം എന്ന സാധ്യതയായി മാത്രം കാണുക, തനിക്ക് അനുകൂലമാകുന്ന സാഹചര്യത്തിൽ കൂട്ടത്തിൽ ഏറ്റവും ദുർബലരെന്ന് തോന്നുന്നവരോട് എന്ത് തോന്ന്യാസവും കാണിക്കുക, അനുഭവസ്ഥർ അവരുടെ സങ്കടങ്ങൾ വളരെ പ്രയാസത്തോടെ പറയാൻ ശ്രമിക്കുമ്പോൾ മറ്റ് ഉന്നത കുടുംബങ്ങളിൽ നിന്നും ഇത്തരം പരിപാടികൾക്ക് വന്ന സ്ത്രീകൾക്കുണ്ടാവുന്ന അപമാനത്തെക്കുറിച്ച് യാതൊരുവിധ ഔചിത്യവുമില്ലാതെ സവർണ ബോധത്തോടെ സംസാരിക്കാൻ കഴിയുക ഇങ്ങനെയുള്ളവരോടുള്ള, ഇത്തരം ഏർപ്പാടുകളോടും നിലപാടുകളോടുമുള്ള തന്റെ വിയോജിപ്പുകൾ അറിയിക്കുന്നതായും യുവതി കുറിപ്പിൽ പറയുന്നു.

സ്ത്രീയുടെ ശരീരത്തിൽ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുന്ന പുരുഷന്മാരോട്, സ്വതന്ത്ര ചിന്തയുള്ള സ്തീകളെ മോശമായ രീതിയിൽ സമീപിക്കുന്ന പുരുഷന്മാരോട് യാതൊരു പ്രിവിലേജുമില്ലാത്ത ഒരു സ്ത്രീ നടത്തുന്ന കലഹമാണിത്. ഒരു പുരുഷന് ഒരു സ്ത്രീയെ ഏതു സാഹചര്യത്തിലും 'ട്രൈ' ചെയ്യാമത്രെ. സ്വന്തം കുടുംബത്തിലെ അമ്മയെയും മകളെയും പെങ്ങളെയുമൊക്കെ നിങ്ങൾ ചെയ്യുമോ എന്നും യുവതി ചോദിക്കുന്നു. നിലാനടത്തത്തിലെ പൂങ്കോഴി അമ്മാവന്മാരായ കവികളേ, താൻ കൃഷ്ണപക്ഷക്കാരായ ആണുങ്ങളുടെ കൈകളിലേക്ക് കുഴഞ്ഞു വീഴുന്ന രാധികയല്ല- എന്നും യുവതി വ്യക്തമാക്കുന്നു.