തൃശ്ശൂർ: അന്താരാഷ്ട്ര മാർക്കറ്റിൽ മുപ്പത് കോടി മൂല്യമുള്ള തിമിംഗല ഛർദിൽ തൃശ്ശൂരിൽ പിടികൂടി. സുഗന്ധലേപന വിപണിയിൽ വൻ വിലയുള്ള ഈ വസ്തു ഇതാദ്യമായാണ് കേരളത്തിൽ പിടികൂടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത ആംബർ ഗ്രിസിന് 18 കിലോ ഭാരമുണ്ട്.

ഛർദിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേരെ വനംവകുപ്പിന്റെ വിജിലൻസ് വിഭാഗം പിടികൂടി. തൃശ്ശൂർ ചേറ്റുവയിൽ നിന്നാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.

വാടാനപ്പിള്ളി സ്വദേശി റഫീഖ് , പാലയൂർ സ്വദേശി ഫൈസൽ , എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദിൽ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറേബ്യൻ മാർക്കറ്റിൽ മറ്റുമാണ് ഈ വസ്തുവിന് വലിയ ഡിമാൻഡുള്ളതെന്നും തൃശ്ശൂരിലെ സംഘത്തിന് ഇതെവിടെ നിന്നു കിട്ടിയെന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.

എന്താണ് ആംബർഗ്രിസ്

തിമിംഗലം ഛർദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബർഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാൻ തീരം ആംബർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാനാണ് ആംബർഗ്രിസ് ഉപയോഗിക്കുക