കോഴിക്കോട്: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കുറ്റിച്ചിറയിലുണ്ടായ സംഘർഷത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 400 പേർക്കെതിരെയാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്.കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും സംഘർഷമുണ്ടാക്കിയതിനുമാണ് കേസ്.

ശനിയാഴ്‌ച്ചയാണ് കുറ്റിച്ചിറയിൽ കൊട്ടിക്കലാശത്തിനെത്തിയ എൽ.ഡി.എഫ്-യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കൊട്ടിക്കലാശത്തിനും റാലികൾക്കും അനുമതി നൽകിയിരുന്നില്ലെങ്കിലും പ്രവർത്തകർ ഒത്തുകൂടുകയായിരുന്നു. റാലികൾ ഒരുമിച്ചെത്തിയതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ആദ്യം ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവർത്തകർ തമ്മിൽ സംഘർഷവും ഉടലെടുത്തു. സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഹലൻ റോഷന് തലയ്ക്ക് പരിക്കേറ്റു.

ഇരുഭാഗത്തും നൂറുകണക്കിന് പ്രവർത്തകരുണ്ടായതിനാൽ ഏറെ പണിപ്പെട്ടാണ് പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അരമണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. പിന്നീട് പൊലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തെ തുടർന്ന് കുറ്റിച്ചിറയിലെ പ്രചരണം നാലരയോടെ പൊലീസ് നിർത്തിവെപ്പിച്ചിരുന്നു.