കണ്ണൂർ: കണ്ണൂരിൽ യൂത്ത് ലീഗ് കലക്ടറേറ്റ് മാർച്ച് അക്രമാസക്തമായപ്പോൾ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. അതിശക്തമായ ജലപ്രയോഗത്തിൽ ഏതാനും പ്രവർത്തകർക്ക് വീണു പരുക്കേറ്റു. സ്വർണക്കടത്ത് കേസിൽ യു.എ.ഇ മുൻ എംബസി ഉദ്യോഗസ്ഥ സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം യൂത്ത് ലീഗ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തിയത്.

ഒന്നാം കവാടത്തിൽ പൊലിസുയർത്തിയ ബാരി ക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലിസ് വരുൺ ജലപീരങ്കി പ്രയോഗിച്ചു. അതിശക്തമായ വെള്ളം ചീറ്റലിൽ പ്രവർത്തകരിൽ പലർക്കും നില തെറ്റി. ചിലർക്ക് കാലിന് പരുക്കേറ്റു.തുടർന്ന് കലക്ടറേറ്റ് കവാടത്തിന് മുൻപിൽ നടത്തിയ ധർണ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഭരണത്ത് ഭരണം മാറി വരുമെന്നും ഇന്നുള്ളയാൾ നാളെ മുഖ്യമന്ത്രിയായിരിക്കണമെന്നില്ലെന്ന് അബ്ദുൽ കരീം ചേലേരി പറഞ്ഞു. ഈ കാര്യം ഇപ്പോൾ യൂത്ത് ലീഗ് പ്രവർത്തകർക്കു മേൽ വെള്ളം ചീറ്റുന്ന പൊലിസുകാർ ഓർക്കണമെന്നും ചേലേരി പറഞ്ഞു. പ്രതിഷേധ ധർണയിൽ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ അധ്യക്ഷനായി നേതാക്കളായ പി.സി നസീർ , അൽതാഫ് മാങ്ങാടൻ, സൈഫുദ്ദീൻ നാറാത്ത്, സാക്കിർ ആഡൂർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.