മംഗളൂരു: ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. പെൺകുട്ടിയുടെ അച്ഛനാണ് പരാതിക്കാരൻ.

ദക്ഷിണ കന്നഡ ജില്ലയിലെ കഡബ പൊലീസാണ് കോൺസ്റ്റബിളായ ശിവരാജ് നായക്കാണ് അറസ്റ്റിലായത്. ശിവരാജിനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെ അറിയിച്ചു.

ചൊവ്വാഴ്ചയാണ് ശിവരാജിനെ പൊലീസ് അറസ്റ്റുചെയ്തത്.കേസിന്റെ ഗൗരവം കണക്കിലെടുത്ത് വെസ്റ്റേൺ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ദേവജ്യോതിറെയും ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെയും കഡബ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുകയും ശിവരാജിനെയും ഇയാളുടെ സഹപ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുകയും ചെയ്തു.

ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കടലാസുകൾ കൈമാറുന്നതിനും വാങ്ങുന്നതിനും ശിവരാജ് ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിലെത്തുമായിരുന്നു. കോടതി നടപടികൾ അവസാനിച്ചിട്ടും കോൺസ്റ്റബിളായ ശിവരാജ് പലകാരണങ്ങൾ പറഞ്ഞ് വീട്ടിലെത്തുന്നത് തുടർന്നു.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പിതാവ് കാര്യങ്ങൾ അന്വേഷിച്ചു. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി പൊലീസ് കോൺസ്റ്റബിൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നു. മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിവാഹം കഴിക്കണമെന്ന് പിതാവ് ശിവരാജിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ച ശിവരാജ്, ആരും അറിയാതെ ഗർഭം അലസിക്കാമെന്ന് പറയുകയായിരുന്നു.

സെപ്റ്റംബർ 18ന് ആശുപത്രിയിലേക്ക് പോയ മകളും ഭാര്യയും തിരിച്ചുവന്നില്ല. അന്വേഷിച്ചപ്പോൾ പൊലീസുകാരൻ മകൾക്ക് 35,000 രൂപ നൽകിയെന്ന് അറിഞ്ഞു. ഇരുവരെയും പൊലീസുകാരൻ ഒളിവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് പിതാവ് പൊലീസിനെ സമീപിച്ചു. പിന്നാലെ പൊലീസ് ഇവരെ കണ്ടെത്തുകയും കോൺസ്റ്റബിളായ ശിവരാജ് നായക്കിനെ പിടികൂടുകയുമായിരുന്നു.