കണ്ണൂർ: ഒഞ്ചിയത്തെ ആർ. എംപി നേതാവ് ടി.പി ചന്ദ്രശേഖരൻവധക്കേസിലെ രണ്ടുപേരെ വിചാരണകോടതി വെറുതെ വിട്ട നടപടി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വടകര പാർലമെന്റ് മണ്ഡലത്തിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയിൽ കണ്ണൂരിലെ സി.പി. എം നേതൃത്വം. കണ്ണൂർ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങൾ വടകര പാർലമെന്റ്മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വിസ്മൃതിയിലാണ്ടുകിടന്ന ടി.പി വധക്കേസ് രാഷ്ട്രീയകേരളത്തിന്റെ മുൻപിലേക്ക് വീണ്ടും ചർച്ചയായി മാറുന്നതാണ് സംസ്ഥാനംഭരിക്കുന്ന സി.പി. എമ്മിനെ അലോസരപ്പെടുത്തുന്നത്. വടകരയിൽ കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ ശൈലജയെ കളത്തിലിറങ്ങാൻ തീരുമാനിച്ച പാർട്ടിക്ക് കനത്തപ്രഹരമായി മാറിയിരിക്കുകയാണ് ടി.പി വധക്കേസിലുണ്ടായ ഹൈക്കോടതി വിധി.നേരത്തെ മരണമടഞ്ഞ പി.കെ കുഞ്ഞനന്തൻ അടക്കമുള്ള പതിനൊന്നു പ്രതികളുടെ ശിക്ഷയാണ് കോടതി ശരിവെച്ചത്.കോഴിക്കോട് ജില്ലാസെക്രട്ടറികെ. മോഹനൻ മാസറ്ററെ വെറുതെ വിട്ടതു മാത്രമാണ് ഹൈക്കോടതി വിധിയിൽ പാർട്ടിക്ക് ആശ്വാസിക്കാനുള്ളത്.

ടി.പി വധത്തിനു പിന്നാലെയാണ് വടകരയെന്ന ഉറച്ചമണ്ഡലം സിപിഎമ്മിന് കൈമോശം വന്നത്. രണ്ടുതവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ.മുരളീധരനും വൻ ഭൂരിപക്ഷത്തിലാണ് ഇടതു കോട്ടയായ വടകരയിൽനിന്ന് വിജയിച്ചത്. വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി,മുതിർന്ന നേതാവ് പി.ജയരാജൻ സ്പീക്കർ എ.എൻ ഷംസീർ, എന്നിവരാണ് പരാജയപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.പിയുടെ ഭാര്യ കെ.കെ രമയും വടകരയിൽനിന്ന് ജയിച്ചു കയറി.

കോടതി വിധിയോടെ, ടി.പി ചന്ദ്രശേഖരൻ ഒരിക്കൽ കൂടി വടകരയിൽ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകുമ്പോൾ അതിൽ നഷ്ടങ്ങളുടെ വിളവെടുപ്പ് മാത്രമാണ് സി.പി. എമ്മിന് ബാക്കിയാവുക. എന്നാൽ ടി.പി വധക്കേസിൽ പാർട്ടിക്ക്പങ്കില്ലെന്ന പഴയ പല്ലവി പറഞ്ഞുകൊണ്ടു പ്രതിരോധിക്കാനാണ് സി.പി. എം ശ്രമിക്കുന്നത്. ഹൈക്കോടതി ശിക്ഷ ശരിവെച്ചത് പാർട്ടിയെ വേട്ടയാടാൻ ചില കേന്ദ്രങ്ങൾ ഉപയോഗിക്കുന്നുവെന്ന് എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ ആരോപിച്ചു.

വിധിയുണ്ടായത്കൊണ്ടു മാത്രം ഒരാൾ കുറ്റവാളിയാകില്ലെലന്നും പ്രതികൾക്ക് ഇനിയും അപ്പീൽ പോകാൻ അവസരമുണ്ടെന്നും ഇ.പി ജയരാജൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പി.കെ കുഞ്ഞനന്തൻ ഒരു ഉറുമ്പിനെപ്പോലും നോവിക്കാൻ ശ്രമിക്കാത്ത ലോലഹൃദയനാണ്. കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനനെ വെറുതെവിട്ടത് പാർട്ടിക്ക് പങ്കില്ലെന്നതിന്റെ തെളിവാണെന്നും ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടി.ടി.പി വധക്കേസിൽ ഹൈക്കോടതി ഇടപെടൽ ഏറ്റവും കൂടുതൽ അനുകൂലമായിരിക്കുന്നത് വടകരയിലെ സിറ്റിങ് എംപിയായ കെ.മുരളീധരനാണ്.

ഇക്കുറിയും മത്സരിക്കുന്ന മുരളീധരനുവേണ്ടി പൂർവാധികം ശക്തമായ രംഗത്തിറങ്ങാനാണ് ആർ. എംപിയുടെ തീരുമാനം. ഇതോടെ കെ.കെ ശൈലജ ടീച്ചറെ മത്സരിപ്പിച്ചു വടകര തിരിച്ചു പിടിക്കാൻ ഒരുങ്ങുന്ന സി.പി. എമ്മിന് ടി.പി സ്മരണകൾ വീണ്ടും ജനമനസുകളിൽ കോടതി വിധിയുടെ രൂപത്തിൽ ഉണരുന്നത് കനത്ത വെല്ലുവിളിയായിരിക്കുകയാണ്.