കണ്ണൂർ :കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വിജയരാജൻ ലോക്‌സഭാതെരഞ്ഞെടുപ്പിൽ മത്സരിക്കണോമെന്ന കാര്യം ഇന്ന് ചേരുന്ന കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമാകും.

എം.വി ജയരാജന് പുറമേ കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, കണ്ണൂർ കോർപറേഷൻ കൗൺസിലർ എൻ. സുകന്യ എന്നിവരാണ് പട്ടികയിലുള്ളത്. ഇതിൽ എം.വിജയരാജന് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ മുൻഗണന. സാമുദായിക സമവാക്യങ്ങളാണ് സിപിഎം ജയരാജന്റെ സ്ഥാനാർത്ഥിത്വം പരിഗണിക്കാൻ കാരണമായി വരുന്നത്.

കണ്ണൂരിലെ പ്രബല സമുദായമായ തീയ്യ സമുദായത്തിൽപ്പെട്ട നേതാവായ ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കോൺഗ്രസിനെ സമ്മർദ്ദത്താലാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. കോൺഗ്രസ് വീണ്ടും മത്സരിപ്പിക്കാനൊരുങ്ങുന്ന സിറ്റിങ് എംപി കെ. സുധാകരൻ കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നിവരും തീയ്യ സമുദായത്തിൽപ്പെട്ടവരാണ്. ഈ സാഹചര്യത്തിൽ കണ്ണൂരിൽ കടുത്ത മത്സരം തന്നെ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ എം.വി ജയരാജൻ ലോക്‌സഭാ തെരഞ്ഞെടുപ്പ് മത്സര രംഗത്തിറങ്ങിയാൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി ആരെ നിയോഗിക്കുമെന്ന ചോദ്യവും സിപിഎമ്മിൽ നിന്നുയരുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി എന്നിവരിൽ ഒരാൾ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കും. അങ്ങനെ വന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാര സമാവാക്യങ്ങളും മാറും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അന്നത്തെ ജില്ല സെക്രട്ടറിയായിരുന്ന പി ജയരാജൻ വടകരയിൽ മത്സരിച്ചതോടെയാണ് അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവന്നത്. സിപിഎം ആസ്ഥാന മന്ദിരം നിർമ്മാണം വരുന്ന നിയമസഭാ - തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ എന്നിവ നേരിടേണ്ട സാഹചര്യത്തിൽ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായവും കണ്ണൂർ ജിലയിലെ ചില നേതാക്കൾക്കുണ്ട്.

എന്നാൽ മുൻ ജില്ലാ സെക്രട്ടറിയും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാർട്ടിയിൽ വെറും സംസ്ഥാന കമ്മിറ്റി അംഗം മാത്രമായി തുടരുന്ന പി.ജയരാജനെ മുഖ്യധാരയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യമാണ് പി.ജെയെ അനുകൂലിക്കുന്നവർ ഉന്നയിക്കുന്നത്. എന്നാൽ പി.കെ ശ്രീമതിക്ക് ഒരിക്കൽ കൂടി അവസരം നൽകണമെന്ന ആവശ്യവുമായി എൽ.ഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്തിറങ്ങിയിട്ടുണ്ട്.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേൻ ദേശീയ നേതാവായ പി.കെ ശ്രീമതി ഡൽഹി കേന്ദ്രികരിച്ചു പ്രവർത്തിക്കണമെന്ന ആവശ്യം കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും ഉയർന്നിരുന്നു.